ആരുടേയും കോളാമ്പിയല്ല, കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് ആരുടേയും പ്രേരണയിലല്ലെന്ന് അഡ്വ. ടി.പി ഹരീന്ദ്രന്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍. ഏരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന് കരുതുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതി മൂലമാണ്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരന്‍ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ആരോപണം നിഷേധിച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വലിയ ഗൂഡാലോചനയാണ് നടന്നതെന്നും ആരെയും വിടില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

 

Latest News