അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു; അഞ്ച് മരണം 

ശ്രീനഗര്‍- ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വെടിവെപ്പില്‍ നാല് സിവിലിയന്മാരും ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി താഴ്‌വര സന്ദര്‍ശിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേയാണ് അതിര്‍ത്തിയില്‍ വീണ്ടും അശാന്തി പടര്‍ന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കനത്ത തോതിലാണ് വെടിവെപ്പുണ്ടായതെന്ന് വെളിപ്പെടുത്തിയ കശ്മീര്‍ ഡി.ജി.പി ഷേഷ് വൈദ് 12 പേര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.
കശ്മീരിലെ ആര്‍.എസ് പുര ജില്ലയില്‍ ബുധനാഴ്ചയാണ് ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ വെടിവെപ്പ് ആരംഭിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്താണ് വെടിവെപ്പ്.
വെള്ളിയാഴ്ച രാവിലെ ഗ്രാമീണരെ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ കവചിത വാഹനങ്ങള്‍ അതിര്‍ത്തിയില്‍ എത്തിച്ചതോടെ വെടിവെപ്പ് രൂക്ഷമായി. അതിര്‍ത്തിയില്‍ താമസിക്കുന്ന നാല് ഗ്രാമീണരും ഒരു ബി.എസ്.എഫ് ഭടനുമാണ് പാക്കിസ്ഥാനി വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 
വിശുദ്ധ റമദാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍. കശ്മീര്‍ അതിര്‍ത്തിയില്‍ 2003 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 72 തീവ്രവാദികളും 33 സിവിലിയന്മാരും 30 ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. കശ്മീരില്‍ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ സൈനികരുണ്ട്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്ന് ആരംഭിക്കുന്ന ദ്വിദിന സന്ദര്‍ശനം കണക്കിലെടുത്ത് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രധാനമന്ത്രി മോഡി ഹൈഡ്രോപവര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. ലഡാക്ക് ടൂറിസ്റ്റ് മേഖലയിലേക്ക് 3000 മീറ്ററിലേറെ വരുന്ന തുരങ്കം ഉള്‍പ്പെടെയുള്ള റോഡ് പദ്ധതിയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും. 

Latest News