Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസാനം സുപ്രീം കോടതി വ്യക്തമാക്കി, യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേയില്ല, രാവിലെ അധികാരമേൽക്കും

ബംഗളൂരു- കർണാടകയിൽ ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിനെതിരെ കോൺഗ്രസ് നൽകിയ പരാതി സുപ്രീം കോടതി തള്ളി. യെദിയൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെ ഗവർണർ നിർദ്ദേശിച്ചപോലെ വ്യാഴാഴ്ച്ച രാവിലെ ഒൻപതിന് യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേൽക്കും. അതേസമയം, ഗവർണർക്ക് യെദിയൂരപ്പ പിന്തുണ അറിയിച്ച് നൽകിയ കത്ത് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടിന് മുമ്പ് കത്ത് ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് വെള്ളിയാഴ്ച്ച രാവിലെ പത്തിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കോൺഗ്രസിനും ജെ.ഡി.എസിനും വേണ്ടി മനു അഭിഷേക് സിംഗ്‌വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. ബി.ജെ.പിക്ക് വേണ്ടി മുകുൾ റോഹ്തഗിയും കേന്ദ്ര സർക്കാറിന് വേണ്ടി കെ.കെ വേണുഗോപാലും ഹാജരായി. ദൽഹി, ഗോവ, ജമ്മു കശ്മീർ എന്നിവടങ്ങളിലെ സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ കക്ഷിയെ അല്ല ക്ഷണിച്ചതെന്നും ഗവർണർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടിയെങ്കിലും ഈ വാദമൊന്നും അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെ്ന്നാവശ്യപ്പെട്ട് രാത്രിയാണ് കോൺഗ്രസ് സുപ്രീം കോടതിയിലെത്തിയത്. അർധരാത്രി കോടതി തുറന്ന് വാദം കേൾക്കാൻ ചീഫ് ജസ്റ്റീസ് തയ്യാറായെങ്കിലും കോൺഗ്രസിന്റെ വാദം അംഗീകരിക്കാൻ തയ്യാറായില്ല. 
224 അംഗ നിയമസഭയിൽ 104 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, കോൺഗ്രസ്‌ജെ.ഡി.എസ് സഖ്യത്തിന് 116 പേരുടെ പിന്തുണയുണ്ട്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി ഈ സഖ്യം ഉറപ്പിച്ചിട്ടുണ്ട്. 117 പേരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ്‌ജെ.ഡി.എസ് സഖ്യം ഗവർണറെ നേരിൽ കണ്ട് വ്യക്തമാക്കിയെങ്കിലും വഴങ്ങാൻ മുൻ ബി.ജെ.പിആർ.എസ്.എസ് സഹയാത്രികനായ ഗവർണർ തയ്യാറായില്ല. 
കുതിരക്കച്ചവടത്തിനാണ് ഗവർണർ ഒത്താശ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നൂറു കോടി രൂപയും മന്ത്രി സ്ഥാനവും തന്റെ പാർട്ടിയിലെ ചില എം.എൽ.എമാർക്ക് വാഗ്ദാനം നൽകിയതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. വാഗ്ദാനം ചെയ്ത പണം കള്ളപ്പണമാണോ രേഖകളുള്ളതാണോ എന്നും കുമാരസ്വാമി പരിഹസിച്ചു. ഓരോ എം.എൽ.എമാർക്കുമാണ് ഈ തുക വാഗ്ദാനം ചെയ്തത്. ജെ.ഡി.എസ് ഒരിക്കലും ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും അവർ പിന്തുണ തേടിയിരുന്നെന്നും കുമാരസ്വാമി പറഞ്ഞു. ജനങ്ങൾ ബി.ജെ.പി സർക്കാറിനെ ആഗ്രഹിക്കുന്നില്ല. ജെ.ഡി.എസും കോൺഗ്രസും വ്യക്തമായ ഭൂരിപക്ഷം ഗവർണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കുമാരസ്വാമി ഗവർണറെ സന്ദർശിച്ച ശേഷം വ്യക്തമാക്കി. 
പ്രധാനമന്ത്രി നരേന്ദ്രമോഡി കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുകയാണെന്ന് കർണാടക കാവൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. 
നൂറു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും ഭാവനാത്മകമാണെന്നും ബി.ജെ.പി വ്യക്തമാക്കി. നിയമത്തിനനുസരിച്ച് മാത്രമാണ് ബി.ജെ.പി മുന്നോട്ടുപോകുന്നതെന്നും കുതിരക്കച്ചവടം നടത്തില്ലെന്നും ബി.ജെ.പി വ്യക്തമാക്കി. 
അതിനിടെ, കോൺഗ്രസ്‌ജെ.ഡി.എസ് എം.എൽ.എമാരെ ടൂറിസ്റ്റ് റിസോർട്ടിലേക്ക് മാറ്റി. എം.എൽ.എമാർ ബി.ജെ.പി പാളയത്തിലേക്ക് പോകുമോ എന്ന് ഭയന്നാണ് നീക്കം.  
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണയോടെ ജനതാദൾ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയെ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.  സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
ബി.ജെ.പി തന്നെ നിയമിച്ചിരിക്കുന്ന ഗവർണർമാർ മറ്റൊരു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കേന്ദ്ര മന്ത്രിമാരടക്കം ഇത്തരം പ്രവണതകളെ പിന്തുണക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
 

Latest News