പിഎച്ച്ഡി ഗവേഷകനെ കൊന്ന്  മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ

ലഖ്‌നൗ- വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്ഡി ഗവേഷകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ. അങ്കിത് (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടവല്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. പ്രതി ഉമേഷ് ശര്‍മ്മയെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം.
ഒക്ടോബര്‍ ആറിനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റാരോപിതനായ ഉമേഷ് ശര്‍മ സമ്മതിച്ചു. അങ്കിതിന്റെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് നാല് കഷ്ണങ്ങളാക്കി. തുടര്‍ന്ന് ഗാസിയാബാദിലെ ഗംഗാ കനാലിനും മുസാഫര്‍നഗറിലും ദസ്നയിലെ ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയിലും ശരീരഭാഗങ്ങള്‍ തള്ളി.
മോദിനഗറിലെ സ്വകാര്യ ആശുപത്രിയിലെ കമ്പൗണ്ടറായ ഉമേഷ് ബിസിനസ് തുടങ്ങാന്‍ അങ്കിതില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അങ്കിതിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് സംശയം ഉണ്ടാകാതിരിക്കാന്‍ ഇരയുടെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. പൊരുത്തക്കേടുകള്‍ തോന്നിയ ഇവര്‍ അങ്കിതിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികരണം ഉണ്ടായിരുന്നില്ല. ഒരു മാസത്തിലേറെയായി അങ്കിതിനെ കാണാതായതോടെ സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിച്ചു. ബുധനാഴ്ച ഉമേഷിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യവേ കൊലപാതകം സമ്മതിക്കുകയും ചെയ്തു.

Latest News