VIDEO കളി കാണാനത്തിയ ഒമാനി പിന്തുണച്ച ടീമുകളെല്ലാം തോറ്റു; ശകുനക്കാരനായി മാറിയത് ഹാസ്യതാരം

ദോഹ- ലോകകപ്പ് മത്സരത്തില്‍ മജൂംബിയെന്ന മുഹമ്മദ് അല്‍ഹര്‍ബിയുടെ പിന്തുണ ലഭിച്ച ടീമുകളെല്ലാം പരാജയം രുചിച്ചു. ഇതോടെ ശകുനക്കാരന്‍ എന്ന പേരില്‍ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ താരമായി. ഒമാനിലെ ഹാസ്യതാരവും സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റിയുമാണ് മജൂംബിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് അല്‍ഹര്‍ബി.
ഏതുടീമിനെയും ഇദ്ദേഹം രഹസ്യമായി പിന്തുണക്കില്ല.  മറിച്ച് അവരുടെ ജഴ്‌സിയും പതാകയും അണിയും. സ്‌റ്റേഡിയത്തിലെ കേന്ദ്രബിന്ദുവായി താന്‍ പിന്തുണക്കുന്ന ടീമിന് വേണ്ടി ആര്‍ത്തുവിളിക്കും.
ഫുട്‌ബോള്‍ പ്രേമിയായ ഇദ്ദേഹം ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് സാക്ഷിയാകാന്‍ ദോഹയിലെത്തിയിരുന്നു. ആദ്യമത്സരം ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു. ഇദ്ദേഹം ആതിഥേയ രാജ്യമായ ഖത്തറിനൊപ്പം നിന്നു. ഖത്തര്‍ വേണ്ടത്ര പ്രകടനം കാഴ്ച വെച്ചില്ല. രണ്ട് ഗോളിന് ഇക്വഡോറിനോട് പരാജയപ്പെട്ടു. പിന്നീട് സൗദി- അര്‍ജന്റീന കളിയില്‍ മെസ്സിയുടെ ആരാധകനായ ഇദ്ദേഹം അര്‍ജന്റീനയുടെ വേഷമണിഞ്ഞെത്തി. അര്‍ജന്റീന സൗദി അറേബ്യയോട്  പരാജയപ്പെട്ടു. പിന്നീട് ഇദ്ദേഹം ഒമാനിലേക്ക് തിരിച്ചുപോയി. പക്ഷേ സാമൂഹിക മാധ്യമങ്ങളിലെ ആരാധകര്‍ ഇദ്ദേഹത്തോട് വീണ്ടും ഖത്തറിലെത്താന്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇദ്ദേഹം സാംബ നര്‍ത്തകിമാരുടെ കുപ്പായമണിഞ്ഞെത്തി ബ്രസീലിനെ പിന്തുണച്ചു. ബ്രസീലിനെ കൊറിയ തോല്‍പ്പിച്ചു. നെതര്‍ലാന്റുസും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ ഇദ്ദേഹം നെതര്‍ലാന്റ്‌സിനെ പിന്തുണച്ചു. മൊറോക്കോയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തില്‍ ഇദ്ദേഹത്തോട് മൊറോക്കോ മാധ്യമപ്രവര്‍ത്തകന്‍ പോര്‍ച്ചുഗലിനെ പിന്തുണക്കാന്‍ പറഞ്ഞു. പോര്‍ച്ചുഗല്‍ പരാജയപ്പെട്ടു.
എന്നാല്‍ താന്‍ പ്രത്യേക പ്ലാന്‍ ചെയ്തിട്ടല്ല വന്നിട്ടുള്ളതെന്നും സംഭവിച്ചുപോകുന്നതാണെന്നും ഇദ്ദേഹം പറയുന്നു. പക്ഷേ സാമൂഹിക മാധ്യമങ്ങള്‍ ഇദ്ദേഹത്തെ ശകുനക്കാരന്‍ എന്നാണ് വിളിക്കുന്നത്.

 

Latest News