ഭോപ്പാല്‍- റാഗിംഗിനെ കുറിച്ചുള്ള വിവരങ്ങളും തെളിവുകളും ശേഖരിക്കാന്‍ പോലീസുകാരി വേഷം വിദ്യാര്‍ഥിനിയായി മൂന്നു മാസത്തോളം ക്യാമ്പസില്‍ ചെലവഴിച്ചു. മധ്യപ്രദേശിലാണ് സംഭവം. എല്ലാ ദിവസവും തോളില്‍ ബാഗുമായി കോളേജിലെത്തും, സുഹൃത്തുക്കളുമായി സംസാരിക്കും, കാന്റീനില്‍ സമയം ചെലവഴിക്കും, മറ്റു കുട്ടികളെ പോലെ ക്ലാസ് ബങ്ക് ചെയ്തതാണെന്നാണ് തോന്നുക. ക്യാമ്പസിലെ റാഗിങ്ങിന്റെ തെളിവുകള്‍ ശേഖരിക്കാനെത്തിയ രഹസ്യ പോലീസായിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ അടുത്തിടെ നടന്ന റാഗിങ്ങിനെതിരായ നടപടികളില്‍ നിര്‍ണായക പങ്ക് വഹിച്ചത് മധ്യപ്രദേശ് പോലീസിലെ കോണ്‍സ്റ്റബിളായ 24 കാരി ശാലിനി ചൗഹാനാണ്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരമായ റാഗിങ്ങില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 11 സീനിയര്‍ വിദ്യാര്‍ത്ഥികളെ അവര്‍ തിരിച്ചറിഞ്ഞു. മൂന്ന് മാസത്തേക്ക് കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും സീനിയേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്.
ശാലിനി ചൗഹാനും സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തഹ്‌സീബ് ഖാസിയും രഹസ്യ ഓപ്പറേഷനെ കുറിച്ച് എന്‍.ഡി.ടി.വിയോടാണ് വെളിപ്പെടുത്തിയത്.
റാഗിങ്ങിനെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ഖാസി പറഞ്ഞു. തലയിണ ഉപയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള അശ്ലീല പ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചുവെന്നായിരുന്നു പ്രധാന പരാതി. എന്നാല്‍ തുടര്‍ന്നുള്ള പീഡനം ഭയന്ന് പരാതിക്കാര്‍ മുന്നോട്ട് വരുകയോ പ്രതികളുടെ പേരുകള്‍ പറയുകയോ ചെയ്തില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ക്യാമ്പസില്‍ പരിശോധിക്കാന്‍ പോയെങ്കിലും വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ യൂണിഫോമില്‍ കണ്ടപ്പോള്‍ അവര്‍ മുന്നോട്ട് വന്നില്ല. പരാതിക്കാരുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ കണ്ടെത്താനും ശ്രമിച്ചു. പക്ഷേ ഹെല്‍പ്പ് ലൈനിന്റെ നയം കാരണം അതും സാധിച്ചില്ല.
ഇതേ തുടര്‍ന്നാണ് പഴയ ഗ്രൗണ്ട് ലെവല്‍ പോലീസിംഗിലേക്ക് മടങ്ങി. ശാലിനിയോടും മറ്റ് കോണ്‍സ്റ്റബിള്‍മാരോടും സാധാരണ വസ്ത്രത്തില്‍ ക്യാമ്പസിലും പരിസരത്തും സമയം ചെലവഴിക്കാനും കാന്റീനിലും അടുത്തുള്ള ചായക്കടകളിലും വിദ്യാര്‍ത്ഥികളുമായി സംസാരിക്കാനും ആവശ്യപ്പെട്ടു. അവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ഭയാനകമായ അനുഭവം മനസ്സിലായി. അങ്ങനെയാണ് ഞങ്ങള്‍ക്ക് സാക്ഷികളെ കിട്ടിയതും കേസ് മുന്നോട്ടു കൊണ്ടു പോകാനായതും- ഖാസി പറഞ്ഞു.
തനിക്ക് ഇതു തികച്ചും പുതിയ അനുഭവമായിരുന്നുവെന്ന് പോലീസുകാരി പറഞ്ഞു. ദിവസവും വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ കോളേജില്‍ പോകും. കാന്റീനില്‍ വെച്ചാണ് വിദ്യാര്‍ത്ഥികളോട് പ്രധാനമായും സംസാരിച്ചത്. ആദ്യം ഞാന്‍ എന്നെക്കുറിച്ചാണ് സംസാരിച്ചത്. ക്രമേണ അവര്‍ എന്നോട് തുറന്നുപറയാന്‍ തുടങ്ങി- ശാലിനി ചൗഹാന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴെങ്കിലും സംശയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നും പക്ഷേ ഞാന്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറി വിഷയം മാറ്റുമെന്നുമായിരുന്നു മറുപടി.






