അഹമ്മദാബാദ് - തുടർച്ചയായി ഏഴാംതവണയും ഗുജറാത്തിൽ ബി.ജെ.പിയുടെ സർവാധിപത്യം. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനം കയ്യടക്കി ആകെയുള്ള 182 സീറ്റിൽ 158ഉം സ്വന്തമാക്കിയാണ് ബി.ജെ.പിയുടെ സർവ്വകാല റെക്കോർഡ് മുന്നേറ്റം. എന്നാൽ കഴിഞ്ഞതവണത്തെ 71 സീറ്റിൽ നിന്ന് 16 സീറ്റുകളിലേക്ക് കൂപ്പുകുത്താനായിരുന്നു ഗുജറാത്തിലെ കോൺഗ്രസിന്റെ വിധി. അവകാശവാദങ്ങളൊന്നും പുലർന്നില്ലെങ്കിലും 13 ശതമാനം വോട്ടും എട്ട് സീറ്റുമായി ആം ആദ്മി പാർട്ടിക്കും കന്നിയങ്കത്തിൽ സാന്നിധ്യമറിയിക്കാനായി. ഒപ്പം ദേശീയ പാർട്ടി പദവിയിലേക്ക് ഗുജറാത്ത് വഴിയൊരുക്കുകയും ചെയ്തു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് ബി.ജെ.പിയെ നയിച്ചത്. അന്നൊന്നുമില്ലാത്ത നേട്ടമാണ് ഭൂപേന്ദ്രഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതൃത്വം ഇപ്പോൾ ഇവിടെ സ്വന്തമാക്കിയത്. 2002ൽ മോദി നയിച്ച ആദ്യ തെരഞ്ഞെടുപ്പിൽ 115 സീറ്റായിരുന്നു നേട്ടം. 2007-ൽ അത് 127 ആയി വർധിച്ചുവെങ്കിലും 2012-ൽ അത് 117 സീറ്റായി കുറഞ്ഞു. 2018-ലെ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് ഗുജറാത്തിൽ 115 സീറ്റാണുണ്ടായിരുന്നത്. അതാണിപ്പോൾ 158-ൽ എത്തിനിൽക്കുന്നത്. 1985-ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്.