ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത  അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു  

ഭോപാല്‍- ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത പ്രൈമറി സ്‌കൂള്‍ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കന്യസയിലെ പ്രൈമറി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടത്. നവംബര്‍ 25ന് മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ എത്തിയപ്പോള്‍ അധ്യാപകന്‍ യാത്രയില്‍ പങ്കാളിയാവുകയായിരുന്നു.
അവധിയിലിരിക്കെയാണ് അധ്യാപകന്‍ യാത്രയില്‍ പങ്കെടുത്തത്. റാലിയിലില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെ വിഷയം പുറത്തറിയുകയായിരുന്നു. തുടര്‍ന്നായിരുന്നു സസ്പന്‍ഷന്‍. സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയപാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്തതിനും ഇദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.അധ്യാപകനെ സസ്പന്‍ഡ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും അധ്യാപകനെ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.

Latest News