പ്രായപൂര്‍ത്തിയാകും മുമ്പ് ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി എഴുത്തുകാരി രംഗത്ത്

ന്യൂയോര്‍ക്ക്- പ്രായപൂര്‍ത്തിയാകും മുമ്പ് ട്രംപ് തന്നെ  മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി ഇ. ജീന്‍ കരോള്‍ നിയമ നടപടി ആരംഭിച്ചു. വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്ന അഡള്‍ട്ട് സര്‍വൈവേഴ്‌സ് ആക്ട് പ്രകാരം കേസ് നല്‍കിയ ആദ്യ വ്യക്തികളില്‍ ഒരാളാണ് കരോള്‍.

1990കളില്‍ തന്നെ ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ഇ. ജീന്‍ കരോളിന്റെ ആരോപണം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മുന്‍ പ്രസിഡന്റ് നിഷേധിച്ചു. 27 വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് ലക്ഷ്വറി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിലാണ് ആക്രമണം നടന്നതെന്ന് കരോള്‍ ആരോപിക്കുന്നു.

18 വയസ്സിന് മുകളിലുള്ളപ്പോള്‍ ലൈംഗികാതിക്രമം നടക്കുകയും മിക്ക കുറ്റകൃത്യങ്ങളിലും നിലനില്‍ക്കുന്ന സമയപരിധി കവിയുകയും ചെ്‌യ്താല്‍ ഇരകള്‍ക്ക് മുന്നോട്ട് വരാന്‍ അനുവദിക്കുന്ന  പുതിയ നിയമം അനുസരിച്ചാണ് കേസ്. 2019ല്‍ പ്രാബല്യത്തില്‍ വന്ന ബാലപീഡന നിയമം ഇരകള്‍ക്ക് മുന്നോട്ട് വരാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. പള്ളികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ക്യാമ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ പതിനൊന്നായിരം കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്.

2019ല്‍ തന്റെ ആരോപണങ്ങള്‍ ആദ്യമായി പരസ്യമാക്കിയപ്പോള്‍ കള്ളം പറഞ്ഞെന്ന് ആരോപിച്ച മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ കരോള്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസിന്റെ സിവില്‍ വിചാരണ ഫെബ്രുവരി ആറിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഫയല്‍ ചെയ്ത പുതിയ കേസ് ആരോപണവിധേയമായ ആക്രമണത്തിന് ട്രംപിനെ ഉത്തരവാദിയാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കരോളിന്റെ അഭിഭാഷകന്‍ റോബര്‍ട്ട് കപ്ലാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഈ കേസ് നിയമത്തിന്റെ ഉദ്ദേശ്യത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ട്രംപിന്റെ അഭിഭാഷക അലീന ഹബ്ബ യു. എസ് മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ ഇരകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതിനുള്ള അപകടസാധ്യതയുണ്ടെന്നും അതേസമയം യാഥാര്‍ഥത്തില്‍ മുന്നോട്ട് വരുന്ന വ്യക്തികളെ താന്‍ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

പുതിയ നിയമപ്രകാരം കേസെടുക്കാന്‍ കൂടുതല്‍ പേര്‍ ആലോചിക്കുന്നുന്നതായാണ് റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട ന്യൂയോര്‍ക്ക്- പ്രെസ്ബിറ്റേറിയന്‍, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധമുള്ള ആശുപത്രികളിലെ മുന്‍ ഗൈനക്കോളജിസ്റ്റായ റോബര്‍ട്ട് ഹാഡനെതിരെ ആസൂത്രിതമായ ക്ലാസ് ആക്ഷന്‍ കേസും ഇതില്‍ ഉള്‍പ്പെടുന്നു.

Latest News