ഇന്ത്യയില്‍ ഫോണ്‍ നിരക്ക്  ടെലികോം കമ്പനികള്‍ വര്‍ധിപ്പിക്കും 

മുംബൈ-ഇന്ത്യയിലെ ടെലികോം കമ്പനികള്‍ ഉടനെ തന്നെ നിരക്ക് വര്‍ധന നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണം പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍ കഴിഞ്ഞ ദിവസം ഒറീസ, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയിരുന്നു. ഇതേ നടപടി തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും എയര്‍ടെല്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം. കൂടാതെ എയര്‍ടെലിന്റെ ചുവട് പിടിച്ച് മറ്റ് ടെലികോം കമ്പനികളും സമാനമായി മൊബൈല്‍ പ്‌ളാനുകളുടെ വിലവര്‍ധന നടപ്പിലാക്കാനാണ് സാദ്ധ്യത.
താരതമ്യേനേ കുറഞ്ഞ നിരക്കില്‍ പ്‌ളാനുകള്‍ ഉപയോക്തക്കള്‍ക്കായി നല്‍കി വരുന്ന ജിയോയും നിരക്ക് വര്‍ധന നടപ്പിലാക്കിയേക്കാം. താരിഫ് വര്‍ധനവ് ഓരോ ഉപയോക്താക്കളില്‍ നിന്നുള്ള വരുമാന വര്‍ധനവാണ് ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ താരിഫ് വര്‍ധന രാജ്യമൊട്ടാകെ നടപ്പിലാക്കിയാല്‍ ആ അവസരം വിനിയോഗിച്ച് മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കും. നിലവിലെ 99 രൂപയുടെ പ്‌ളാന്‍ എയര്‍ടെല്‍ പിന്‍വലിക്കുകയും ഏറ്റവും കുറഞ്ഞ പ്‌ളാന്‍ 150 രൂപയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വോഡഫോണ്‍ ഐഡിയ പോലുള്ള കമ്പനികളെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ 5ജി സേവനങ്ങള്‍ നല്‍കി തുടങ്ങിയതോടെ ആ വകയിലും എയര്‍ടെലിനും ജിയോയ്ക്കും അധികമായി ചെലവ് നേരിടുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ പ്ലാനുകള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിരക്ക് കുറച്ച് കമ്പനികള്‍ പരസ്പരം മത്സരിച്ചത് വഴിയും ടെലികോം കമ്പനികള്‍ ഭീമമായ നഷ്ടം നേരിടുന്നുണ്ട്.

Latest News