Sorry, you need to enable JavaScript to visit this website.

ശിഹാബ് ചോറ്റൂര്‍ അതിര്‍ത്തിയില്‍ തന്നെ, പാക്കിസ്ഥാന്‍ കോടതിയും തുണച്ചില്ല

ലാഹോര്‍-മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് വിസ നല്‍കണമെന്ന പാക് പൗരന്റെ ഹരജി പാക്കിസ്ഥാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചു തള്ളി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വിസയില്ലാത്തതിനാല്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വിസയ്ക്ക് അപേക്ഷിച്ചത്. കേരളത്തില്‍ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍  ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഒരുമാസമായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് ആണ് അപേക്ഷ സമര്‍പ്പിച്ചത്.

ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്. ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഹരിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാബ ഗുരുനാനാക്കിന്റെ ജന്‍മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിസ നല്‍കുന്നതുപോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോര്‍ സ്വദേശിയായ താജിന്റെ വാദം.  ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ കാല്‍നടയാത്ര ആരംഭിച്ചത്.  സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്. പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കാല്‍ നടയാത്ര ചെയ്ത് സൗദി അറേബ്യയില്‍ പ്രവേശിക്കാനായിരുന്നു പദ്ധതി. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ കരസ്ഥമാക്കാതിരുന്നതെന്നുമാണ് ശിഹാബ് വിശദീകരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവസാനിച്ചു പോകുമെന്നാണ് എംബസി പറഞ്ഞിരുന്നത്.

 

Latest News