ഇന്ത്യക്കാര്‍ കളി കാണാന്‍ പോകരുത്; ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി വക്താവിന്റെ ആഹ്വാനം

പനാജി- ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി വക്താവ്.
കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളോടും ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരോടുമാണ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍  ബി.ജെ.പി വക്താവ് സാവിയോ റോഡ്രിഗസ് അഭ്യര്‍ഥിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പിനിടെ ഇസ്ലാമിനെ കുറിച്ച് പ്രഭാഷണം നടത്താന്‍ സാക്കിര്‍ നായിക്കിനെ ഖത്തര്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
ലോകം തീവ്രവാദത്തിനെതിരെ പോരാടുന്ന സമയത്ത് സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരു ഭീകര അനുഭാവിയെ നല്‍കുന്നതുപോലെയാണെന്ന് റോഡ്രിഗസ് പ്രസ്താവനയില്‍ പറഞ്ഞു.

ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍  കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാന്‍ വരുന്നു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് ടിവിയിലും ഇന്റര്‍നെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതക്കെതിരെ പോരാടുന്ന ഇക്കാലത്ത് സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നത് ഒരു തീവ്രവാദിക്ക് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കാനാണ്-അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്' ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാവ് രാജ്യത്തെ ജനങ്ങളോടും തീവ്രവാദത്തിന്റെ ഇരകളായ വിദേശത്തു നിന്നുള്ളവരോടും അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ ഇസ്ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.  
ഇന്ത്യന്‍ നിയമപ്രകാരം പിടി കിട്ടേണ്ട ആളാണ് സാക്കിര്‍ നായിക്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അദ്ദേഹം തീവ്രവാദ അനുഭാവിയാണ്. സത്യത്തില്‍ തീവ്രവാദിയേക്കാള്‍ ഒട്ടും കുറവല്ല. തീവ്രവാദി ഉസാമ ബിന്‍ ലാദിനെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും ഇന്ത്യയില്‍ ഇസ്ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു- റോഡ്രിഗസ് ആരോപിച്ചു.
സാക്കിര്‍ നായിക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് വേളയില്‍ പ്രഭാഷകന്‍  സാക്കിര്‍ നായിക് ഖത്തറിലുണ്ടെന്നും ടൂര്‍ണമെന്റിലുടനീളം അദ്ദേഹം നിരവധി മതപ്രഭാഷണങ്ങള്‍ നടത്തുമെന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിലെ അവതാരകന്‍ ഫൈസല്‍ അല്‍ഹജ്‌രിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

Latest News