16 കാരി ഗര്‍ഭിണി; പോക്‌സോ കേസില്‍ മുസ്ലിം വ്യക്തിനിയമം ബാധകമല്ലെന്ന് ഹൈക്കോടതി

പോക്‌സോ കേസിനെ മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി

കൊച്ചി- മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹങ്ങളെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പോക്‌സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.

പോക്‌സോ കേസില്‍ ജാമ്യം തേടി തിരുവല്ല സ്വദേശിയായ 31കാരന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 16കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് പ്രതിക്കെതിരായ കേസ്. പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  

തുടര്‍ന്ന് പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍, താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിക്ക് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.  മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ പ്രതിയുടെ വാദം തളളിയ കോടതി പോക്‌സോ നിയമം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പോക്‌സോ കേസിനെ മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി

 

Latest News