ദുബായില്‍ മദ്യപിച്ച് വാഹനം ഓടിച്ച പ്രവാസിക്ക് 25,000 ദിര്‍ഹം പിഴ

ദുബായ്- മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ ഇന്ത്യക്കാരന് ദുബായില്‍  25,000 ദിര്‍ഹം പിഴ ചുമത്തി.
ഓഗസ്റ്റ് 18 ന് അപകടമുണ്ടാക്കി സ്ഥലത്തുനിന്ന് രക്ഷപ്പെട്ട  39 കാരനായ ഇന്ത്യക്കാരനെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു.
ബര്‍ ദുബായില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സ്ഥലത്തുനിന്ന് ഇയാള്‍ കാറുമായി രക്ഷപ്പെട്ടു. എന്നാല്‍ ദുബായ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ക്യാമറകള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.  
വിചിത്രമായി പെരുമാറുന്നത് കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് ഇയാള്‍ രണ്ട് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ മദ്യപിച്ച് കാര്‍ ഓടിച്ചതായും അപകടത്തിന് ശേഷം ഒരക്ഷപ്പെട്ടതായും ഇയാള്‍ സമ്മതിച്ചു.
ദുബായിലെ ട്രാഫിക് കോടതിയില്‍ ഹാജരാകാത്തതിനാല്‍ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചു.
ഇന്ത്യക്കാരന്‍ തെറ്റുകാരനാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍, ആക്‌സിഡന്റ് അനലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജിമാര്‍ക്ക് നല്‍കി.
25,000 ദിര്‍ഹം പിഴ അടക്കുന്നില്ലെങ്കില്‍ എട്ട് മാസം തടവ് അനുഭവിക്കണമെന്ന് ജഡ്ജിമാര്‍ ഉത്തരവില്‍ പറഞ്ഞു.

 

Latest News