മക്ക- ഹജ് സീസൺ മുതൽ പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകർക്ക് റെഡിമെയ്ഡ് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ഹജ്, ഉംറ മന്ത്രാലയം ഈ വർഷം മുതൽ നടപ്പാക്കും.
ശീതീകരിച്ചതും വായു കടക്കാത്ത വിധം പാക് ചെയ്ത ഭക്ഷണമാണ് തീർഥാടകർക്ക് വിതരണം ചെയ്യുക. ഈ വർഷം തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കാറ്ററിംഗ് കമ്പനികളുമായി ഒപ്പുവെക്കുന്ന കരാറുകളിൽ 15 ശതമാനം ഭക്ഷണം റെഡിമെയ്ഡ് ഭക്ഷണങ്ങളായിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തൽ നിർബന്ധമാണെന്ന് വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്ക് അയച്ച സർക്കുലറിൽ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ ആവശ്യപ്പെട്ടു.
റെഡിമെയ്ഡ് ഭക്ഷണങ്ങളുടെ അനുപാതം വരും വർഷങ്ങളിൽ വർധിപ്പിക്കണമെന്നും 2020 ഓടെ തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ 45 ശതമാനം റെഡിമെയ്ഡ് ഭക്ഷണങ്ങളാക്കി മാറ്റണമെന്നും സർക്കുലർ ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളിൽ പരമ്പരാഗത രീതിയിൽ ഭക്ഷണം പാകം ചെയ്യുന്ന രീതിക്ക് ബദൽ എന്നോണമാണ് റെഡിമെയ്ഡ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നതെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു.
സൗദിയിൽ നിർമിച്ചതോ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതോ ആയ റെഡിമെയ്ഡ് ഭക്ഷണങ്ങൾ തീർഥാടകർക്ക് വിതരണം ചെയ്യാവുന്നതാണ്. തീർഥാടകർക്ക് വിതരണം ചെയ്യുന്ന റെഡിമെയ്ഡ് ഭക്ഷണങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.