ലോകകപ്പിനു മുന്നോടിയായി റഷ്യ-ഉക്രൈന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫിഫ പ്രസിഡന്റ്

ദോഹ-ലോക കാല്‍പന്തുകളി മേളയായ ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാനും റഷ്യ ഉെ്രെകന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയായി സംഭാഷണം ആരംഭിക്കാനും ജി20 ഉച്ചകോടിക്ക് ഇന്തോനേഷ്യയില്‍ ഒത്തുകൂടിയ ലോകനേതാക്കളോട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭ്യര്‍ത്ഥിച്ചു.
ഫുട്‌ബോള്‍ നന്മയ്ക്കുള്ള ശക്തിയാണ്. ഫുട്‌ബോളിന് ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഒരു സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ ഞങ്ങളുടെ പ്രധാന ശ്രദ്ധ സ്‌പോര്‍ട്‌സ് ആണെന്നും അത് ആയിരിക്കണം എന്നും ഞങ്ങള്‍ക്കറിയാം. എങ്കിലും ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു കളിയെന്ന നിലക്ക് അഞ്ച് ബില്യണ്‍ ആളുകള്‍ കാണുന്ന ഈ പ്രത്യേക ഫിഫ ലോകകപ്പ് ക്രിയാത്മകമായ മുന്നേറ്റത്തിനും പ്രത്യാശയുടെ സന്ദേശത്തിനും കാരണമാകണമെന്നാഗ്രഹിക്കുന്നു-
19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ജി-20 രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഫിഫ പ്രസിഡന്റ് പറഞ്ഞു.

ഫിഫ പ്രസിഡന്റിന്റെ പ്രസംഗം ലോകത്തിലെ നിലവിലെ അനിശ്ചിതത്വം തിരിച്ചറിയുകയും നിലവിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തു. '2018 ലെ അവസാന ലോകകപ്പിന് റഷ്യ ആതിഥേയത്വം വഹിച്ചു, 2030 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഉക്രെയ്ന്‍ ബിഡ്ഡ് സമര്‍പ്പിക്കുന്നു. 'ഒരുപക്ഷേ, അഞ്ച് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന ഫിഫ 2022 ലോകകപ്പ് ശരിക്കും ഒരു ക്രിയാത്മകമായ ചാലകശക്തിയാം. അതിനാല്‍, ഫിഫ ലോകകപ്പിന്റെ ഒരു മാസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തലിനെക്കുറിച്ചോ അല്ലെങ്കില്‍ കുറഞ്ഞത് മാനുഷിക ഇടനാഴികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ സംഭാഷണം പുനരാരംഭിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന നടപടികളെക്കുറിച്ചോ ചിന്തിക്കണമെന്നാണ് നിങ്ങളോടെല്ലാവരോടും എന്റെ അഭ്യര്‍ത്ഥന. സമാധാനത്തിലേക്കുള്ള ആദ്യപടിയാകും ഇത്. നിങ്ങളാണ് ലോകനേതാക്കള്‍; ചരിത്രത്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, ഇന്‍ഫാന്റിനോ പറഞ്ഞു.
'ഫുട്‌ബോളും ഫിഫ ലോകകപ്പും നിങ്ങള്‍ക്കും ലോകത്തിനും ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും അതുല്യമായ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു,' പ്രസിഡന്റ് ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. 'അതിനാല്‍ എല്ലാ വൈരുദ്ധ്യങ്ങളും അവസാനിപ്പിക്കാന്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.'

''നിങ്ങളുടെ ആളുകള്‍ക്കും നിങ്ങളുടെ രാജ്യങ്ങള്‍ക്കും ഫുട്‌ബോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം; ഇത് അഭിനിവേശത്തെക്കുറിച്ചാണ്, അത് ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചാണ്, ഇത് സഹിഷ്ണുതയെക്കുറിച്ചാണ്, ഇത് വിവേചനരഹിതമാണ്, ഇത് വിദ്യാഭ്യാസത്തെക്കുറിച്ചാണ്, ''പ്രസിഡന്റ് ഇന്‍ഫാന്റിനോ തുടര്‍ന്നു.

''നമ്മുടെ കുട്ടികളില്‍, നമ്മുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമാണ് ഫുട്‌ബോള്‍. ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നതിനാല്‍, ലോകകപ്പ് ആളുകളെ സമാധാനത്തിലും സന്തോഷത്തിലും ഒരുമിച്ച് കൊണ്ടുവരാനുള്ള അവസരമാണ്, നമ്മള്‍ ജീവിക്കുന്ന പ്രക്ഷുബ്ധമായ കാലത്ത് ഇത് വളരെ പ്രസക്തമാണെന്ന് ഫിഫ പ്രസിഡന്റ് അടിവരയിട്ടു.

 

Latest News