കൊണ്ടോട്ടി- ദുബായ് യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയ നവര അരിപ്പൊടിയിൽ സ്‌ഫോടക വസ്തുക്കളുടെ അംശമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി 11ന് കരിപ്പൂരിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ എടക്കര സ്വദേശിയായ യുവാവിന്റെ യാത്രയാണ് മുടങ്ങിയത്. കേന്ദ്ര സുരക്ഷ സേനയുടെ ബാഗ് പരിശോധനയിലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്ന നവര അരിപ്പൊടിയിൽ സംശയാസ്പദമായ രീതിയിൽ നൈട്രോ ഗ്ലിസറിൻ അംശം കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ യാത്ര കേന്ദ്ര സുരക്ഷ സേന തടയുകയായിരുന്നു.
യാത്രക്കാരന്റെ ബാഗ് കസ്റ്റഡിയിലെടുത്ത് സുരക്ഷ സേന ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ച് ഇയാളെ പൊലീസിന് കൈമാറി. കുഞ്ഞിന് വേണ്ടി കൊണ്ടുപോകുന്ന അരിപ്പൊടിയാണെന്ന് യുവാവ് സി.ഐ.എസ്.എഫിലും പോലീസിലും മൊഴി നൽകി. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിൽ അരിപ്പൊടിയിൽ കാര്യമായൊന്നും കണ്ടെത്താനായില്ല. തുടർന്ന് അരിപ്പൊടി വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. യാത്രക്കാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇയാൾ ഇന്ന് ദുബായിലേക്ക് മടങ്ങും. ലാബ് പരിശോധനയിൽ നൈട്രോ ഗ്ലിസറിൻ അംശം കണ്ടെത്തിയാൽ ഇയാൾക്കെതിരെ കേസെടുക്കും.