ടൂറിസം കുതിപ്പിനൊരുങ്ങി യു.എ.ഇ, 100 ബില്യന്‍ നിക്ഷേപിക്കും

ദുബായ്- പുതിയ ദേശീയ ടൂറിസം പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചു. ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പാണ് ലക്ഷ്യം.  യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത ഒമ്പത് വര്‍ഷംകൊണ്ട് 100 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവും 40 മില്യണ്‍ ഹോട്ടല്‍ അതിഥികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം.

ഇന്ന് നമ്മള്‍ ലോകത്തെ ആദ്യ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉണ്ട്. നമ്മള്‍ ലക്ഷ്യമിടുന്നത് ടൂറിസം മേഖലയില്‍ 100 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ്. കൂടാതെ, 2031 ആകുമ്പോഴേക്കും 40 ദശലക്ഷം ഹോട്ടല്‍ അതിഥികളിലേക്കും എത്തണം- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ടൂറിസത്തിനു വലിയ പ്രാധാന്യമുണ്ടെന്നു ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. പുതിയ നയം ലക്ഷ്യമിടുന്നത് 2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യണ്‍ ദിര്‍ഹം ആക്കാനാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

Latest News