കൂട്ടപീഡനം: പതിനേഴുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി; എട്ടു പ്രതികള്‍ പിടിയിലായി

കാസര്‍കോട്- കൂട്ടപീഡനത്തിനിരയാക്കിയ  പതിനേഴുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രേഖപ്പെടുത്തിയത്.  കേസിലെ ഒരു പ്രതിയെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നായന്‍മാര്‍മൂലയിലെ ഹക്കീമിനെ(34)യാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ സതീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.  13 പ്രതികളാണ്  കേസിലുള്ളത്.
ആദ്യം ഈ കേസ് അന്വേഷിച്ച വിദ്യാനഗര്‍ പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഇതുവരെയായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇനി  അഞ്ച് പ്രതികളാണ് പിടിയിലാകാനുള്ളത്. ഇവരെ പിടികൂടുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരെ കൂടാതെ മറ്റ് ചിലരുടെ പേരുകളും പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇവരെ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. പീഡനക്കേസില്‍ പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.

 

Latest News