വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി- വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട് പത്ത് വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കോടതി ഉത്തരവ് വരുന്നതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം, നോട്ടീസിന് എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്നുദിവസത്തെ സാവകാശം വേണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
ഗവര്‍ണറുടെ ഹിയറിംഗിന് പോകണോയെന്നത് വിസിമാര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ഗവര്‍ണറുടെ ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ താത്പര്യമില്ലെന്ന് കണ്ണൂര്‍ വിസി കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ നോട്ടീസിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

അതിനിടെ, ഗവര്‍ണര്‍ ക്രിമിനലെന്ന് വിളിച്ചതായി വി സിമാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരസ്പരം ചെളിവാരിയെറിയാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. വി സി സ്ഥാനത്തുനിന്ന് പുറത്താകാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതറിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യു ജി സി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാര്‍ വാദിക്കുന്നത്.

 

Latest News