ഷാഡോ പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, കൊലക്കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം- നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് എന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി വിഷ്ണു (33) വിനെയാണ് പൂജപ്പുര പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളുമായെത്തിയ ഇയാള്‍ക്ക് ലോഡ്ജില്‍ മുറി നല്‍കിയതിന് ലോഡ്ജ് ഉടമയായ ബിനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ചയാണ് നിര്‍ഭയ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് എത്തി. ഒരു യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പോലീസ് ചമഞ്ഞ് വിഷ്ണു സ്ഥലത്തെത്തിയത്. ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്ണു, പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മെഡിക്കല്‍ കോളജിന് സമീപത്തെ  ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്തു.

നിര്‍ഭയ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍നിന്നാണ് പൂജപ്പുര പോലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിഷ്ണുവിനെയും ബിനുവിനെയും പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ വിഷ്ണു കണ്ണമ്മൂല വിഷ്ണു കൊലക്കേസിലെ രണ്ടാം പ്രതിയാണെന്നും പോലീസ് പറഞ്ഞു.

 

Latest News