റിയാദ് - വിദേശികൾക്ക് ദീർഘകാല റസിഡൻസ് പെർമിറ്റ് നൽകുന്നതിന് ഗോൾഡ് കാർഡ് പദ്ധതി നടപ്പാക്കാൻ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക, വികസന കാര്യ കൗൺസിൽ ആണ് ജീവിത നിലവാര പദ്ധതി 2020 ന്റെ ഭാഗമായി വിദേശികൾക്ക് ഗോൾഡ് കാർഡ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
വിദേശികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യയിൽ അനുയോജ്യ ജീവിത സാഹചര്യം ഒരുക്കുന്നതോടൊപ്പം അവർക്ക് നൽകുന്ന സേവനങ്ങൾക്ക് മാനദണ്ഡങ്ങളും മാർഗരേഖയും നിശ്ചയിക്കലും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതോടെ സൗദി അറേബ്യയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദേശികളുടെ മക്കൾക്ക് ഉപരിപഠനത്തിനടക്കമുള്ള സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. സൗദി അറേബ്യയുടെ സംസ്കാരികോന്നമനത്തിൽ വിദേശി യുവജനങ്ങളെ പങ്കാളികളാക്കാനും അവരുടെ സംസ്കാരങ്ങൾ സൗദി സമൂഹത്തിന് പരിചയപ്പെടുത്താനും ഇത് വഴിയൊരുക്കും.
സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച ജീവിത നിലവാര പദ്ധതി 2020 വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ 13000 കോടി റിയാൽ ചെലവഴിക്കും. സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുറമെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് സൗദി നഗരങ്ങളെ ഉയർത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 3,46,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പെട്രോളിതര മേഖലയിൽനിന്ന് 190 കോടി റിയാൽ പൊതുവരുമാനം നേടുന്നതിനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി വഴി സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ സ്വദേശികളുടെ പൂർണ പങ്കാളിത്തമുറപ്പിച്ച് ഉയർന്ന ജീവിത നിലവാരത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.