ഖത്തര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുളള ടാക്സി നിരക്കിൽ ഗണ്യമായ വര്‍ധന

ദോഹ-ഖത്തര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുളള ഗതാഗത ചാര്‍ജില്‍ ഗണ്യമായ വര്‍ധന. എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിംഗ് ചാര്‍ജുകള്‍ വര്‍ധക്കുകയും അന്താരാഷ്ട്ര ഹയ്യാ കാര്‍ഡില്‍ നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദോഹയിലേക്കൊഴുകാന്‍ തുടങ്ങുകയും ചെയ്തതാണ് ചാര്‍ജ് വര്‍ധനയുടെ കാരണം. ഡിമാന്റ് കൂടുകയും സപ്‌ളൈ പരിമിതമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവിക പ്രതികരണം മാത്രമാണിതെന്നാണ് വിശകലനം.

50 റിയാലില്‍ താഴെ മാത്രം ചാര്‍ജുണ്ടായിരുന്ന റൈഡുകള്‍ക്ക് 200  റിയാലോളമാണ് നിലവിലെ ചാര്‍ജ്. തിരക്കുള്ള സമയങ്ങളില്‍ മുന്നൂറിന് മീതെയും ചാര്‍ജുള്ളതായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നു.

രാജ്യത്ത് പത്തുലക്ഷത്തിലധികം സന്ദര്‍കരെത്തുന്ന ഒരു വലിയ കായികമേള നടക്കാനിരിക്കെ ഇത്തരം നടപടികള്‍ സ്വാഭാവികമാകാം. അതിനാല്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ വലിയ പ്രയാസം കൂടാതെ തങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ എത്താനാകുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ലഗേജ് അധികമില്ലാത്തവര്‍ക്ക് മെട്രോ സേവനം പ്രയോജനപ്പെടുത്താം. എയര്‍പോര്‍ട്ട് മെട്രോ ഉപയോഗിച്ച് തങ്ങള്‍ക്ക് സൗകര്യമുള്ള മെട്രോയില്‍ ഇറങ്ങുകയും അവിടെ നിന്നും ടാക്‌സിയോ ബന്ധപ്പെട്ടവര്‍ പിക്ക് ചെയ്യുകയോ ആവാം.

ലഗേജ് ഉള്ളവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രം കൂട്ടാന്‍ വരുന്നവരെ വിളിച്ച് ഹൃസ്വകാല പാര്‍ക്കിംഗില്‍ വെയിറ്റ് ചെയ്യുക. മിനിമം പാര്‍ക്കിംഗ് ചാര്‍ജായ 25 റിയാല്‍ നല്‍കിയാലും സമാധാനമായി വീട്ടിലെത്താം. കുറുക്കുവഴികളോ അതിസാഹസമോ കാണിക്കാതെ നിയമാനുസൃതമായ രീതികള്‍ അവലംബിക്കുന്നതാണ് അഭികാമ്യം.

 

Latest News