കാസർകോട് - പ്രശസ്ത ശിൽപിയും ചിത്രകാരനും പരിസ്ഥിതി പോരാളിയുമായ സുരേന്ദ്രൻ കൂക്കാനം കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പരിസ്ഥിതി സിനിമ 'പോത് ' നിർമ്മിക്കാൻ വേണ്ടി ശിൽപി തന്റെ ചിത്രങ്ങൾ കൈമാറി. കാസർകോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് നിർവ്വഹിച്ചു. ശിൽപി സുരേന്ദ്രൻ കൂക്കാനത്തിൽ നിന്ന് ഇന്ദ്രൻസ് ചിത്രങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ചിത്രങ്ങൾ മധു എസ് നായർ ഏറ്റുവാങ്ങി. സിനിമയെ കുറിച്ച് അറിയുന്നവരും സിനിമയെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യുന്നവർ ചെയ്യുന്ന മഹത്തായ ഈ കാര്യത്തിൽ വന്നുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞു. പത്ത് വർഷമായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന അലകേരളം അവതരിപ്പിക്കുന്ന പരിസ്ഥിതി സിനിമയാണ് 'പോത്'.
വടക്കൻ മേഖലയിലെ തനി പ്രാദേശികമായ സിംബൽ ആണ് ഈ സിനിമ. കർഷകൻ വയലിൽ വിത്തിറക്കുന്നതിന് മുമ്പ് നടത്തുന്ന ഭൂമി പൂജയാണ് സിനിമയുടെ പേര്. കുന്ന് നായകനും വയൽ നായികയുമായി നിർമ്മിക്കുന്ന സിനിമക്ക് തുക കണ്ടെത്താനാണ് സുരേന്ദ്രൻ തന്റെ ശില്പങ്ങളും ചിത്രങ്ങളും വിൽക്കാൻ തീരുമാനിച്ചത്. ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ വത്സൻ പിലിക്കോട് അധ്യക്ഷത വഹിച്ചു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ചന്ദ്രൻ കല്ലത്ത്, അണിയറ പ്രവർത്തകരായ തമ്പാൻ കൊടക്കാട്, വി വി പ്രഭാകരൻ എന്നിവരും പങ്കെടുത്തു.