സംഘടനാ വിരോധമെന്ന ആരോപണം തള്ളി; പീഡനക്കേസില്‍ മൗലാനക്ക് 20 വര്‍ഷം തടവ്

മുംബൈ- വീട്ടില്‍ മതപഠനത്തിനെത്തിയ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം തടവ് ശിക്ഷ. അധ്യാപകന്‍ സംരക്ഷകനാകേണ്ടയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോക്‌സോ കോടതി ജഡ്ജി സീമ ജാധവിന്റെ വിധി. 2019 മെയ് ആറിനാമ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു.
മതവിഭാഗീയത കാരണം തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയുടെ കുടുംബം സുന്നികളാണെന്നും താന്‍ ദയൂബന്ദി വിഭാഗത്തിലാണെന്നും ഇതാണ് ശത്രുതക്ക് കാരണമെന്നാണ് പ്രതി വാദിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന വാദവും പെണ്‍കുട്ടി പശ്ചിമ ബംഗാളിലാണ് ജനിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി.
വ്യത്യസ്ത വിഭാഗക്കാരണെങ്കിലും പെണ്‍കുട്ടിയുടെ മാതാവും പ്രതിയും മുസ്ലിംകളാണെന്നും അതു കൊണ്ടുതന്നെ സാമുദായിക തര്‍ക്കം നിലനല്‍ക്കുന്നതല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ ഒരു മാതാവും തന്റെ മകളെ ഉപയോഗിക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

Latest News