പുലര്‍ച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ കയറിപ്പിടിച്ചു, പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

തിരുവനന്തപുരം- മ്യൂസിയത്തിനു മുന്നില്‍ ബുധനാഴ്ച പ്രഭാതസവാരിക്കിടെ യുവതിക്കുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെ ടുത്തു. പ്രതിയെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പുലര്‍ച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയ ആള്‍ കടന്നുപിടിച്ചത്. ഇന്നോവ കാറില്‍ നിന്നിറിങ്ങിയ ഒരാള്‍ യുതിയെ തള്ളിയിടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.

നിരവധിയാളുകള്‍ നടക്കാനിറങ്ങുന്ന മ്യൂസിയത്തിന് മുന്നില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.  യുവതിയെ ഉപദ്രവിച്ചയാളുടെ വാഹനം എവിടെനിന്നാണ് എത്തിയതെന്ന് പരിശോധിച്ചു വരികയാണ്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് നടക്കാനിറങ്ങിയ തനിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം നടന്നത് യുവതി പറഞ്ഞു. മ്യൂസിയത്തിന്റെ വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എതിരേയൊരാള്‍ നടത്തുവരുന്നത് കണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ തന്നെ ആക്രമിച്ചതെന്നും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും അവര്‍ പറഞ്ഞു. പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ നേരെ ഓടിച്ചെന്നുവെങ്കിലും അയാള്‍ ഗേറ്റിലൂടെ മ്യൂസിയത്തിന്റെ അകത്തേക്ക് ചാടി.  പിന്നാലെ പോയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസിനെ അറിയിച്ചു. പോലീസ് വന്നുവെങ്കിലും അവര്‍ക്കും ആളെ കണ്ടെത്താനായില്ല. അയാള്‍ ഒളിച്ചിരുന്നവെന്നു സംശയം തോന്നിയ സ്ഥലം പറഞ്ഞുകൊടുത്തിട്ടും പോലീസ് അവിടെ തിരഞ്ഞില്ലെന്ന് യുവതി പറഞ്ഞു പിന്നീട് സിസിടിവി പരിശോധിക്കുമ്പോള്‍ അതേ സ്ഥലത്തുനിന്നും അയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു.

 

Latest News