റിയാദ് - സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പുതുതായി ഒമ്പതു വ്യവസ്ഥകൾ ബാധകമാക്കി. സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണിത്. ഫീൽഡ് സേവനം നടത്തുന്ന ഡ്രൈവർമാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ കാറുകളും വാഹനങ്ങളും കൈമാറുന്നതിന് പാടുള്ളൂ എന്നതാണ് ഇതിൽ പ്രധാനം. ജോലി ആവശ്യാർഥം വാഹനങ്ങൾ കൈവശം വെക്കേണ്ടത് അനിവാര്യമാകുന്ന സാഹചര്യങ്ങളിൽ ഒഴികെ, ഓരോ ദിവസത്തെയും ഡ്യൂട്ടി അവസാനിക്കുന്നതോടെ വാഹനങ്ങൾ ജീവനക്കാർ വാഹനങ്ങൾ ബന്ധപ്പെട്ട വിഭാഗത്തിൽ തിരിച്ചേൽപിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ 'തം' സേവനത്തിൽ വാഹനങ്ങളെ ഡ്രൈവർമാരുടെ പേരിൽ ബന്ധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഒറിജിനൽ ഇസ്തിമാറ അടക്കം വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വതന്ത്ര ഫയലുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷിക്കണം. വാഹനങ്ങളിൽ നടത്തിയ അറ്റകുറ്റപ്പണികൾ, മാറ്റിയ സ്‌പെയർപാർട്‌സ് എന്നിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഫയലിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. വാഹനങ്ങളുമായും അവ ഉപയോഗിക്കുന്ന ഡിപ്പാർട്ട്‌മെന്റുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. പത്തു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളും അറ്റകുറ്റപ്പണിക്ക് ഉയർന്ന ചെലവ് വരുന്ന വാഹനങ്ങളും വിറ്റൊഴിവാക്കണം. വാഹന ഉപയോഗം നിയന്ത്രിക്കുകയും വാഹനങ്ങൾ നന്നായി സൂക്ഷിക്കുകയും ചെയ്യുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിശദമായ വ്യവസ്ഥകൾ സർക്കാർ വകുപ്പുകൾ തയാറാക്കി കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന് കൈമാറണം. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഏകീകൃത നമ്പർ ഏർപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് സ്വീകരിക്കുകയും ഇക്കാര്യത്തിൽ ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ഏകോപനം നടത്തുകയും വേണം. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനു പകരം വാഹനങ്ങൾ വാടകക്കെടുക്കുന്ന രീതി നടപ്പാക്കുന്നതിന് മൂന്നു ഗവൺമെന്റ് വകുപ്പുകളെ തെരഞ്ഞെടുക്കണം. പരീക്ഷണാർഥം പടിപടിയായി ഈ പദ്ധതി നടപ്പാക്കണം. ഇത് എത്രമാത്രം വിജയകരമാണെന്ന് പരിശോധിച്ച് മറ്റു സർക്കാർ വകുപ്പുകളിലും പദ്ധതി നടപ്പാക്കുന്നത് എത്രമാത്രം അനുയോജ്യമാണ് എന്ന കാര്യത്തിൽ ശുപാർശ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.