ഖത്തറില്‍ മഴക്ക് വേണ്ടി നമസ്‌കരിച്ചു, അമീറും പ്രമുഖരും സംബന്ധിച്ചു

ദോഹ- അല്ലാഹുവിലേക്ക് കൂടുതല്‍ അടുത്തുകൊണ്ട് പശ്ചാത്താപ മനസ്സോടെ മഴക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ കാസേഷന്‍ കോടതിയിലെ ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി വിശ്വാസികളെ ആഹ്വാനം ചെയ്തു. അല്‍ വജ്ബ പ്രാര്‍ത്ഥനാ മൈതാനത്ത് നടന്ന മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്നും ആ അനുഗ്രഹത്തിന് അര്‍ഹരാകുവാന്‍ പശ്ചാത്തപിച്ചും പാപമോചനം തേടിയും സ്രഷ്ടാവിലേക്ക് അടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ വജ്ബ പ്രാര്‍ത്ഥനാ മൈതാനത്ത് ഇന്ന് രാവിലെ നടന്ന സ്വലാതുല്‍ ഇസ്തിസ്ഖ (മഴക്ക് വേണ്ടിയുള്ള നമസ്‌കാരം)യില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി , അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി , ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിംതുടങ്ങി ശൈഖുമാരും മന്ത്രിമാരും പൗരന്മാരും പങ്കുചേര്‍ന്നു.
മഴ പെയ്യാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സുന്നത്തിന്റെ പുനരുജ്ജീവനമാണ് .

 

Latest News