മലപ്പുറം ജില്ലയിലെ തിരൂരിന് ഇന്ത്യ ചരിത്രത്തിൽ പ്രാധാന്യമുണ്ട്. വൈദേശിക ശക്തികൾക്കെതിരെ പോരാടിയ മണ്ണാണ് മലപ്പുറത്തിന്റേത്. ബ്രിട്ടീഷ് ഭരണ കാലത്ത് ഏറനാട്ടിലും മറ്റും വെള്ളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്ത ധീര ദേശാഭിമാനികളെ പിടിച്ചുകൊണ്ടു പോയി ശ്വാസം മുട്ടിച്ചു കൊന്ന യാത്രയുടെ തുടക്കം തിരൂരിൽ വെച്ചായിരുന്നു. കോയമ്പത്തൂരിനടുത്ത പോത്തന്നൂരിൽ എത്തുമ്പോഴേക്കും തിങ്ങി നിറഞ്ഞ ഗുഡ്സ് വാഗണിൽ അന്ത്യശ്വാസം വലിച്ച പോരാളികൾക്ക്് തിരൂരിൽ സ്മാരകമുണ്ട്. തിരൂർ ടൗൺ ഹാൾ അറിയപ്പെടുന്നത് വാഗൺ ട്രാജഡി ടൗൺ ഹാളെന്ന പേരിലാണ്. മലപ്പുറത്തിന്റെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലെ പ്ലാറ്റുഫോമിൽ കൂടി നടക്കുമ്പോഴാണ് റെയിൽവേ സ്റ്റേഷൻ കോച്ച് പൊസിഷൻ രേഖപ്പെടുത്തുന്നിടത്ത്് ബ്രാൻഡ് ചെയ്ത കാര്യം ശ്രദ്ധയിൽ പെട്ടത്. ഇന്ത്യൻ റെയിൽവേ വരുമാനം വർധിപ്പിക്കാൻ ഇപ്പോൾ ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും മറ്റും ബ്രാൻഡ് ചെയ്തു വരികയാണ്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഏറ്റവും അടുത്ത പ്രധാന സ്റ്റേഷനാണിത്. വാസ്തവത്തിൽ അങ്കമാലി ഫോർ കാലടി എന്നു ബോർഡ് വെച്ചത് പോലെ തിരൂർ ഫോർ കോട്ടക്കൽ ആര്യവൈദ്യശാല എന്നു റെയിൽവേ തന്നെ ബോർഡുകളിൽ പണ്ടേ രേഖപ്പെടുത്തേണ്ടതായിരുന്നു. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി മുതൽ പലരും ഇവിടെ ചികിത്സ തേടി എത്താറുണ്ട്. കോട്ടക്കൽ എന്ന ചെറു പട്ടണം ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധമായത് ആര്യവൈദ്യശാലയുടെ സാന്നിധ്യം കൊണ്ടാണ്.
ഇന്ത്യയിൽ ആരോഗ്യ ടൂറിസത്തിന് സർക്കാർ പ്രാധാന്യം നൽകുമ്പോൾ കേരളത്തിന് എടുത്തു കാട്ടാനുള്ള ഏറ്റവും മികച്ച ചികിത്സ രീതി ആയുർവേദമാണെന്ന് നിസ്സംശയം പറയാം. ഇതിനൊപ്പം അലോപ്പതി ചികിത്സാ സ്ഥാപനങ്ങളുടെ കാര്യത്തിലും കേരളം തലയെടുപ്പോടെയാണ് നിൽക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പ്രദേശങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുമുണ്ട്.
ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളുള്ള 40 ഓളം ആശുപത്രികൾ, അതിവിദഗ്ധരായ ഡോക്ടർമാരും നഴ്സുമാരും, ലോക ശ്രദ്ധയുള്ള വിനോദസഞ്ചാര കേന്ദ്രം, കുറഞ്ഞ ചികിത്സ ചെലവ്, ആയുർവേദം, യോഗ, ന്യൂറോപതി, രുചികരമായ ഭക്ഷണം, ആകർഷണീയമായ ആതിഥേയത്വം, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റിയും എന്നിവയാണ് കേരളത്തിന്റെ കരുത്ത്.
അലോപതി, ആയുർവേദം, യുനാനി, സിദ്ധ, യോഗ, നാച്ചുറോപതി, ഹോമിയോപതി തുടങ്ങിയ ചികിത്സ വൈവിധ്യങ്ങൾ ഇവിടെ ലഭ്യമാണ്.
2019 ൽ 6.97 ലക്ഷം ആരോഗ്യ സഞ്ചാരികൾ ഇന്ത്യയിലെത്തിയിരുന്നു. ഇതിലെ വരുമാനം 2020 ൽ 3.03 ലക്ഷത്തിലേക്കും 2021 ൽ 1.82 ലക്ഷത്തിലേക്കും ഇടിഞ്ഞു. 2016 ൽ 300 കോടി ഡോളറായിരുന്നു മെഡിക്കൽ ടൂറിസം വരുമാനം. 2018 ൽ 400 കോടി ഡോളറായി. 2019 ൽ 500-600 കോടി ഡോളറിലെത്തി. മികച്ച വളർച്ച പ്രതീക്ഷിച്ചിരിക്കേയാണ് കഴിഞ്ഞ രണ്ടു വർഷക്കാലം കോവിഡിൽ പൊലിഞ്ഞത്.
1300 കോടി ഡോളറാണ് ഈ വർഷത്തെ പ്രതീക്ഷ. ഇന്ത്യയിൽ വളരുന്ന ടൂറിസം മേഖലയാണ് മെഡിക്കൽ ടൂറിസം. തായ്ലൻഡിനു ശേഷം, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറുകയാണ്. ഇന്ത്യയിലെത്തുന്ന മെഡിക്കൽ ടൂറിസ്റ്റുകളുടെ 27% മഹാരാഷ്ട്രയിലേക്കും 15% ചെന്നൈയിലേക്കും 5-7% കേരളത്തിലേക്കും ചികിൽസക്കായി പോകുന്നു. ഇന്ത്യ സന്ദർശിക്കുന്ന മെഡിക്കൽ ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിക്കുന്ന നഗരം എന്ന നിലയിൽ ചെന്നൈയെ 'ഇന്ത്യയുടെ ആരോഗ്യ നഗരം' എന്ന് വിളിക്കുന്നു. ആഫ്രിക്കയിൽ നിന്നുള്ള നിരവധി രോഗികൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പോളോ മോഡൽ ആരോഗ്യ സംരക്ഷണമാണ് ഇഷ്ടപ്പെടുന്നത്. കോസ്മെറ്റിക് സർജറി, ബരിയാട്രിക് സർജറി, കാൽമുട്ട് മാറ്റിവെയ്ക്കൽ, കരൾ മാറ്റിവെയ്ക്കൽ, കാൻസർ ചികിത്സകൾ എന്നിവയാണ് വിദേശികൾ തെരഞ്ഞെടുക്കുന്ന പ്രധാന മെഡിക്കൽ ടൂറിസം നടപടിക്രമങ്ങൾ. ചെന്നൈക്കടുത്ത കാട്പാടിയിൽ എത്തുമ്പോൾ ദീർഘദൂര ട്രെയിനുകളിലെ റിസർവ്ഡ് ബോഗികൾ പെട്ടെന്ന് കാലിയാവുന്നതിന്റെ കാരണമന്വേഷിച്ചു. വെല്ലൂരിലെ മെഡിക്കൽ കോളേജിലെത്തേണ്ടവർ ഇറങ്ങുന്ന സ്റ്റേഷനാണ് കാട്പാടി.
ലോകമെമ്പാടുമുള്ള ജനപ്രിയ മെഡിക്കൽ ടൂറിസം രാജ്യങ്ങളിൽ കാനഡ, ക്യൂബ, കോസ്റ്റാറിക്ക, ഇക്വഡോർ, ഇന്ത്യ, ഇസ്രായിൽ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്വാൻ, തായ്ലൻഡ്, തുർക്കി, അമേരിക്ക എന്നിവ ഉൾപ്പെടുന്നു.
കോവിഡും ലോക്ഡൗണും മൂലം പൊലിഞ്ഞ ഇന്ത്യയുടെ ആരോഗ്യ ടൂറിസം പ്രതിസന്ധികൾ അയഞ്ഞതോടെ പുതിയ കുതിപ്പിനാണ്
ഉറ്റുനോക്കുന്നത്. വികസിത രാജ്യങ്ങളെയും ചൈനയെയും അപേക്ഷിച്ച് കോവിഡ് വ്യാപനം മികച്ച രീതിയിൽ നിയന്ത്രിച്ചതും വാക്സിൻ ഉൽപാദനത്തിലും വാക്സിനേഷനിലും കാഴ്ചവെച്ച മികവും ആരോഗ്യ സേവന മേഖലയിൽ ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ 40 ഓളം ആശുപത്രികൾക്ക് ജോയന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) അക്രഡിറ്റേഷനുണ്ട്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകൃത ആശുപത്രികൾ 500 ലേറെയുമുണ്ട്. മികച്ച നിലവാരമുള്ള ചികിത്സ, സുരക്ഷ, മികവുറ്റ അടിസ്ഥാന സൗകര്യം എന്നിവക്കുള്ള അംഗീകാരമാണിത്. ആരോഗ്യ സംരക്ഷണത്തിന്റെ ഉയർന്ന ചെലവ്, ചില നടപടിക്രമങ്ങൾക്കായി വേണ്ടിവരുന്ന ദീർഘമായ കാത്തിരിപ്പ് സമയം, അന്താരാഷ്ട്ര യാത്രയുടെ സൗകര്യവും താങ്ങാനാവുന്ന ചെലവും, പല രാജ്യങ്ങളിലെയും പരിചരണത്തിന്റെ സാങ്കേതിക വിദ്യയിലും നിലവാരത്തിലും ഉള്ള മെച്ചപ്പെടുത്തലുകൾ എന്നിവയെല്ലാം മെഡിക്കൽ ടൂറിസത്തിന്റെ ജനപ്രീതി വർധിപ്പിച്ചതിൽ പങ്ക് വഹിച്ച ഘടകങ്ങളാണ്.
കാത്തിരിപ്പ് സമയം ഒഴിവാക്കുന്നതാണ് യു.കെയിൽ നിന്നുള്ള മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന ഘടകം. അതേസമയം യു.എസിൽ പ്രധാന കാരണം വിദേശത്തെ കുറഞ്ഞ ചെലവുകളാണ്. മുട്ട് മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയ, ഡെന്റൽ കെയർ, യോഗ, ആയുർവേദ ചികിത്സ തുടങ്ങിയവക്കാണ് വിദേശ ആരോഗ്യ സഞ്ചാരികൾ പ്രധാനമായും ഇന്ത്യയിലെത്തുന്നത്. ഇവർ കുടുംബ സമേതമെത്തി ഏറെക്കാലം ഇന്ത്യയിൽ തങ്ങുമെന്നത് വിനോദ സഞ്ചാരത്തിനും നേട്ടമാകുന്നു. ലോകത്തിലെ മെഡിക്കൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങളിൽ നടത്തുന്ന പല ശസ്ത്രക്രിയകൾക്കും മറ്റു രാജ്യങ്ങളിൽ വേണ്ടിവരുന്ന തുകയുടെ ഒരു ഭാഗം മാത്രമേ ചെലവാകൂ. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അമേരിക്കയിൽ 45,000 ഡോളർ കൊടുക്കണം. ഇസ്രായിലിൽ 25,000 ഡോളർ. ഇന്ത്യയിൽ 6000 ഡോളർ മതി.
അമേരിക്കയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 3,00,000 യു.എസ് ഡോളർ ചെലവാകും. തായ്വാനിൽ ഇതേ ശസ്ത്രക്രിയക്ക് ഏകദേശം 91,000 യു.എസ് ഡോളർ മതിയാകും. പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് ചില പ്രവർത്തനങ്ങൾക്കായി ദീർഘമായ കാത്തിരിപ്പ് സമയമുണ്ട്. ഉദാഹരണത്തിന്, ഹിപ് മാറ്റി സ്ഥാപിക്കുന്നതിനായി 26 ആഴ്ച കാത്തിരിപ്പ് കാലയളവും തിമിര ശസ്ത്രക്രിയക്കായി 16 ആഴ്ച കാത്തിരിപ്പും ഉൾപ്പെടെ അടിയന്തര മെഡിക്കൽ നടപടിക്രമങ്ങൾക്കായി കാനഡയിൽ കാത്തിരിപ്പ് സമയ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈ നഗരപ്രാന്തത്തിലുള്ള ഒരു കൂറ്റൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ വലിയ പങ്കും വിദേശികളാണ്. അമേരിക്കയിലോ, യു.കെയിലോ ചെന്ന് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമാവുന്നതിലും എളുപ്പവും ചെലവ് കുറഞ്ഞതുമാണ് ചെന്നൈയിലെ ചികിത്സ. ഈ രംഗത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള ആശുപത്രിയാണിത്. ചെലവ് വളരെ കൂടുതലെങ്കിലും മുറികളെല്ലാം എപ്പോഴും ഫുൾ. ബംഗ്ലാദേശ്്, ഇറാഖ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിത്സക്കായി ഇന്ത്യയിലെത്തുന്നത്. ചെന്നൈ, ദൽഹി, മുംബൈ നഗരങ്ങളാണ് ഇവരുടെ പ്രഥമ പരിഗണനയിലുള്ളത്.
കോഴിക്കോട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള വൻകിട ഹോട്ടലിന്റെ ബോർഡിൽ ഇംഗ്ലീഷിനെ പോലെ പ്രാധാന്യത്തിൽ അറബിയിലും മുറികൾ വാടകക്കെന്ന് എഴുതിവെച്ചത് തന്നെ പ്രതീക്ഷിക്കുന്നത് ആരെയെന്ന് വ്യക്തം. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ വരുമാനത്തിൽ 30 ശതമാനവും മെഡിക്കൽ ടൂറിസത്തിൽ നിന്നാണെന്ന്് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് ഇ.എം നജീബ് പറയുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നല്ല കണക്്റ്റിവിറ്റിയുള്ളതുകൊണ്ട് വിദേശ രോഗികൾ ധാരാളമായെത്തുന്നു. കേരളത്തിന്റെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടുത്തിടെ ഒരു വിദേശ യാത്ര നടത്തിയിരുന്നു. ഫ്രാൻസിൽ നിന്ന് ഒരു ലക്ഷം ടൂറിസ്റ്റുകളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. നമ്മുടെ പരമ്പരാഗത ചികിത്സ രീതി ഫ്രഞ്ച് ഭാഷയിൽ മനസ്സിലാക്കിക്കൊടുത്താൽ ഈ ലക്ഷ്യം നിഷ്പ്രയാസം നേടാനാവും. അതിന് പറ്റിയ റിസോഴ്സ് പേഴ്സൺസിനെ തേടി അലയേണ്ടതുമില്ല. ഫ്രഞ്ച് ഭാഷ അനായാസേന കൈകാര്യം ചെയ്യാനറിയുന്ന നിരവധി പേർ മാഹിയിലുണ്ടല്ലോ.