നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗത്ത് കമ്പി കുത്തിയിറക്കി

ഗാസിയാബാദ്- ദല്‍ഹി സ്വദേശിനിയായ 40 കാരിയെ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. രണ്ട് ദിവസം തടവിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു. സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ചികിത്സയിലാണ്. അഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു.
പ്രതികളെ യുവതിക്ക് മുന്‍ പരിചയമുള്ളതാണ്. സ്വകാര്യ ഭാഗത്ത് കുത്തിയിറക്കിയ ഇരുമ്പ് ദണ്ഡ് ഇപ്പോഴും എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
ആശ്രം റോഡില്‍ ഒരു യുവതി കിടക്കുന്നതായി ഇന്നലെ പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് അവരെ ജിടിബി ആശുപത്രിയില്‍ എത്തിച്ചതും അവരുടെ പരാതി രജിസ്റ്റര്‍ ചെയ്തതും.
ഗാസിയാബാദില്‍ ഒരു ജന്മദിന ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദല്‍ഹിയിലേക്ക് മടങ്ങിയ യുവതിയെ സഹോദരനാണ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്. ഇവിടെ ബസ് കാത്തുനില്‍ക്കുമ്പോള്‍ കാറിലെത്തിയ അഞ്ചുപേര്‍ ബലമായി വലിച്ച് കാറിനുള്ളിലേക്ക് കയറ്റി അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയും പ്രതികളും തമ്മില്‍ വസ്തുതര്‍ക്കം കോടതിയിലുണ്ട്. അതിന്റെ പ്രതികാരമാണ് ഈ ക്രൂരകൃത്യമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗാസിയാബാദ് എസ്.പി നിപൂണ്‍ അഗര്‍വാള്‍ പറഞ്ഞു.

 

Latest News