തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്, യു.എ.ഇയില്‍ പുതിയ പദ്ധതി

ദുബായ്- യു.എ.ഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രാബല്യത്തിലായി. ജോലി പോയാല്‍ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയുള്ള സാമൂഹിക സുരക്ഷ പദ്ധതിയാണിത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സ് ഉള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ഇന്‍ഷുറന്‍സ് എടുക്കാം. 12 മാസം ഒരു കമ്പനിയില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇന്‍ഷുറന്‍സ് എടുത്ത തീയതി മുതലാണ് ഈ കാലയളവ് തീരുമാനിക്കുന്നത്. കൈപ്പറ്റിയിരുന്ന ശമ്പളത്തിന്റെ 60 ശതമാനം മൂന്നു മാസം വരെ ലഭിക്കും.
പരമാവധി ഒരു മാസം ലഭിക്കുന്ന തുക 20,000 ദിര്‍ഹമാണ്. എല്ലാ പൊതു  സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ്  പരിരക്ഷയുണ്ടാകും. എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ തുക ലഭിക്കില്ല. സംരംഭകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവരും പദ്ധതിയുടെ പരിധിയില്‍ വരില്ല.

 

Tags

Latest News