ബോംബെ ഹൈക്കോടതി ബന്ധം പിരിച്ച് ദമ്പതികളെ പറഞ്ഞുവിട്ടു. പങ്കാളികള്‍ തമ്മില്‍ ലൈംഗികത ഇല്ലാത്ത ബന്ധങ്ങളെ വിവാഹം പൂര്‍ത്തിയായതായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞു ഒമ്പതു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് വഞ്ചിച്ചെന്ന് കാട്ടി വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ഭര്‍ത്താവ് തന്നെ കബളിപ്പിച്ച് ശൂന്യമായ രേഖകളില്‍ ഒപ്പിടുവിച്ച ശേഷം വിവാഹമെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നും വഞ്ചനയിലൂടെയുള്ള വിവാഹം റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം ഇത് വഞ്ചനയാണെന്നതിന് തെളിവില്ലെന്നും മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശികള3ായ ദമ്പതികള്‍ ഒരിക്കല്‍ പോലും ലൈംഗികതയില്‍ ഏര്‍പ്പെട്ടതായി തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിവാഹം തകര്‍ന്നു പോയതായി കണക്കാക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
വിവാഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്ന് ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. അതിന്റെ അഭാവത്തില്‍ ഒരു ബന്ധം മുഷിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമാണ്. ഒരു അവസരത്തില്‍ എങ്കിലും അത്തരം കാര്യങ്ങള്‍ നടന്നാല്‍ മാത്രമേ വിവാഹത്തിന് പൂര്‍ത്തീകരണമാകു-ജഡ്ജി വ്യക്തമാക്കി.
ഈ കേസില്‍ ദമ്പതികള്‍ ഒരു ദിവസം പോലും ഒരുമിച്ച് ശയിച്ചതിന്റെ തെളിവുകള്‍ കാണിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത് പൂര്‍ത്തീകരണമില്ലാത്ത വിവാഹമായി കണക്കാക്കുന്നു.
അതേസമയം തങ്ങള്‍ തമ്മില്‍ ലൈംഗികബന്ധം നടന്നിട്ടുണ്ടെന്നും യുവതി ഗര്‍ഭിണി ആയതാണെന്നും ഭര്‍ത്താവ് വാദിച്ചെങ്കിലും അക്കാര്യത്തിന് ഇരുവരും ഗൈനക്കോളജിസ്റ്റുകളെയോ കണ്ടതായോ ഗര്‍ഭാവസ്ഥയുടെ പരിശോധന നടന്നതായോ ഒരു തെളിവും ഇല്ല. ഇക്കാര്യത്തില്‍ ദമ്പതികളെ ഉപദേശിച്ചു നേരേയാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒമ്പതു വര്‍ഷത്തോളം ഒരാള്‍ മറ്റൊരാളിന്റെ ജീവിതം നശിപ്പിച്ചതായും കോടതി വിലയിരുത്തി.
2009 ല്‍ യുവതിക്ക് 21 വയസ്സും യുവാവിന് 24 വയസ്സും ഉണ്ടായിരുന്ന കാലത്താണ് ഇരുവരും വിവാഹിതരായത്. യുവാവ് യുവതിയെക്കൊണ്ടു ഒരു രജിസ്ട്രാര്‍ മുമ്പാകെ ശൂന്യമായ രേഖകളില്‍ ഒപ്പിടുവിക്കുകയായിരുന്നു. എന്നാല്‍ അത് വിവാഹരേഖയാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കാര്യങ്ങളെല്ലാം മനസ്സിലായതോടെയാണ് യുവതി വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
വിചാരണക്കോടതി നേരത്തെ യുവതിയുടെ ഹര്‍ജി അംഗീകരിച്ചെങ്കിലും മേല്‍ക്കോടതി ഭര്‍ത്താവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഹൈക്കോടതിക്ക് മുമ്പാകെ എത്തിയത്. പക്ഷേ യുവതിയുടെ വഞ്ചനാക്കുറ്റമെന്ന ആരോപണം കോടതി തള്ളി.