ഫുട്‌ബോള്‍ ആരാധകര്‍ക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായ താമസസൗകര്യങ്ങള്‍

ദോഹ- ഫിഫ ലോകകപ്പിന് ഖത്തറിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായ താമസ സൗകര്യങ്ങള്‍. ലോകകപ്പ് ഖത്തര്‍ ഒഫീഷ്യല്‍ അക്കമഡേഷന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി യിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.
www.qatar2022.qa എന്ന ഔദ്യോഗിക അക്കമഡേഷന്‍ പ് ളാറ്റ്‌ഫോമില്‍ 2,000 പരമ്പരാഗതവും ആധുനികവുമായ ഫൈവ് സ്റ്റാര്‍ ക്യാമ്പുകള്‍ ആരാധകര്‍ക്കായി ലഭ്യമാണെന്ന് ഖത്തര്‍ റേഡിയോയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അല്‍ ഖോറിലെ ഫാന്‍ ഗ്രാമത്തില്‍ ആകെ 200 ഫൈവ് സ്റ്റാര്‍ പരമ്പരാഗത ക്യാമ്പുകള്‍ ലഭ്യമാണ്. ഓരോ ക്യാമ്പിലും രണ്ട് കിടക്കകളും ഒരു കുളിമുറിയും ഉണ്ടെന്നും രണ്ട് പേര്‍ക്ക് താമസിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആരാധക ഗ്രാമത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മത്സരങ്ങള്‍ കാണുന്നതിന് കൂറ്റന്‍ സ്‌ക്രീനുകള്‍ ഉണ്ടായിരിക്കുമെന്നും അല്‍ ജാബര്‍ പറഞ്ഞു. 1,800 ആധുനിക ക്യാമ്പുകളും ആരാധകര്‍ക്കുള്ള താമസ സൗകര്യങ്ങളും ക്വിതൈഫാന്‍ ദ്വീപില്‍ സജ്ജീകരിച്ചിട്ടുണ്ട്-അല്‍ ജാബര്‍ പറഞ്ഞു.

ടിക്കറ്റ് പ്രഖ്യാപനത്തിന് ശേഷം ഡിമാന്‍ഡ് വര്‍ധച്ചതിനാല്‍ പ്ലാറ്റ്‌ഫോമിന് ധാരാളം ബുക്കിംഗുകള്‍ ലഭിച്ചു. ഇതുവരെ ഏകദേശം 130,000 മുറികള്‍ പ്ലാറ്റ്‌ഫോമിലൂടെ നല്‍കിയിട്ടുണ്ട്,' അല്‍ ജാബര്‍ പറഞ്ഞു. മെഗാ സ്‌പോര്‍ട്‌സ് ഇവന്റിനിടെ ആരാധകര്‍ക്ക് നിരവധി താമസസൗകര്യങ്ങള്‍ നല്‍കുന്നതിനായി പ്ലാറ്റ്‌ഫോം 2022 മാര്‍ച്ച് മുതല്‍ തീവ്രമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സ്റ്റാര്‍ വിഭാഗങ്ങളിലെ ഹോട്ടലുകള്‍, ദോഹ തുറമുഖത്ത് ഫ്‌ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന ഭീമന്‍ ക്രൂയിസ് കപ്പലുകള്‍, താല്‍ക്കാലിക ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസ് പ്രൊവൈഡര്‍ നിയന്ത്രിക്കുന്ന സര്‍വീസ് അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ത്തിരിക്കുന്ന മറ്റൊരു ഓപ്ഷന്‍ നിരവധി സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഫാന്‍ വില്ലേജിലെ ക്യാമ്പിംഗും ക്യാബിന്‍ ശൈലിയിലുള്ള താമസസൗകര്യങ്ങളുമാണ്, '' അല്‍ ജാബര്‍ പറഞ്ഞു.കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്ലാറ്റ്‌ഫോമിലൂടെ അവരുടെ സ്‌പെയര്‍ ഹോം വാഗ്ദാനം ചെയ്യാവുന്ന ഒഴിഞ്ഞ വീടുകളാണ് മറ്റൊരു താമസ ഓപ്ഷന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളോട്ടിംഗ് ഹോട്ടലുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലോകകപ്പ് സമയത്ത് രണ്ട് ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ ഫ്‌ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കുമെന്നും അവ നവംബര്‍ 10, 14 തീയതികളില്‍ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നും അദ്ദേഹം പറഞ്ഞു.

9,500ലധികം ആരാധകരെ ഉള്‍ക്കൊള്ളാന്‍ ക്രൂയിസ് കപ്പലുകള്‍ 4,000 മുറികള്‍ നല്‍കും, അല്‍ ജാബര്‍ പറഞ്ഞു. തിയറ്റര്‍, സിനിമ, സ്‌പോര്‍ട്‌സ് ഏരിയ, ഗെയിമുകള്‍, സ്വിമ്മിംഗ് പൂളുകള്‍, കൊമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിങ്ങനെ കപ്പലുകളുടെ എല്ലാ സൗകര്യങ്ങളും ഒരു സാധാരണ യാത്രയില്‍ പോലെ ആയിരിക്കുമെന്നും കപ്പലുകള്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. '

ക്രൂയിസ് കപ്പലുകളിലെ മുറികളുടെ വില സംബന്ധിച്ച്, സീഫേസിംഗ് അല്ലെങ്കില്‍ കപ്പലിനുള്ളിലെ മുറികളുടെ തരവും സ്ഥാനവും അനുസരിച്ചായിരിക്കും വിലകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലേക്ക് വരുന്ന അന്താരാഷ്ട്ര ആരാധകരോട്, തിരഞ്ഞെടുക്കാന്‍ ഒന്നിലധികം താമസ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന www.qatar2022.qa വഴി ബുക്ക് ചെയ്ത് അവരുടെ താമസ സൗകര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News