ന്യൂദൽഹി- ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ പറക്കുകയായിരുന്ന ഇറാനിയൻ യാത്രാവിമാനത്തിന് ബോംബ് ഭീഷണി. ഇറാനിലെ ടെഹ്റാനിൽനിന്ന് ചൈനയിലെ ഗുവാങ്ചൗവിലേക്കു പോകുകയായിരുന്ന മഹാൻ എയർ ഫ്ലൈറ്റ് വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് വിമാനം ദൽഹിയിൽ ഇറങ്ങാൻ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ജയ്പൂരിലേക്കു തിരിച്ചുവിട്ടു. എന്നാൽ ജയ്പൂരിൽ ഇറങ്ങാൻ പൈലറ്റ് വിസമ്മതിച്ചു. വിമാനത്തിന് ഇന്ത്യയിൽ ഇറങ്ങാൻ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിക്കുകയും യാത്ര തുടരുകയും ചെയ്തതായി വ്യോമസേന അറിയിച്ചു. പിന്നാലെ വ്യോമസേനാ വിമാനങ്ങൾ എത്തി വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി കടത്തിവിട്ടു. പഞ്ചാബ്, ജോധ്പുർ വ്യോമതാവളങ്ങളിൽനിന്നുള്ള സുഖോയ്30 എം.കെ.ഐ യുദ്ധവിമാനങ്ങളെയാണ് വ്യോമസേന ഇതിനായി വിന്യസിച്ചത്.
യുദ്ധവിമാനങ്ങൾ സുരക്ഷിതമായ അകലത്തിൽ വിമാനത്തെ പിന്തുടർന്നു. രാവിലെ 9.20-നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ദൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി.
വിമാനത്തിന് ജയ്പൂരിലും തുടർന്ന് ചണ്ഡീഗഡിലും ഇറങ്ങാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, രണ്ട് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാൻ പൈലറ്റ് തയ്യാറല്ലെന്ന് അറിയിച്ചു. ബോംബ് ഭീഷണിയെ അവഗണിക്കാൻ ടെഹ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനം ചൈനയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു.