റിയാദ്- കേരളത്തിലെ മുതിർന്ന നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും സി.പി.എം ജനറൽ സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് പ്രവാസ ലോകത്തിന്റെ അനുശോചനം. സൗമ്യമുഖം ഓർമയായി മാറിയെന്ന് വിവിധ സംഘടനാ നേതാക്കൾ അനുശോചിച്ചു. പ്രവാസികളെ ഏറെ സ്‌നേഹിച്ചിരുന്ന കോടിയേരിയുടെ വേർപാടിൽ മനംനൊന്ത് കഴിയുകയാണ് പലരുമെന്ന് നവോദയ നേതാക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജിദ്ദ സന്ദർശനം പ്രവർത്തകർക്ക് നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്നും നവോദയ നേതാക്കൾ അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവുമായിരുന്നു കോടിയേരി. സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അദ്ദേഹം പുതിയ രാഷ്ട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. സൗദി ഐ.എം.സി.സി, ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളും അനുശോചിച്ചു. നാടിനെ ദുഃഖത്തിലാഴ്ത്തിയാണ് കോടിയേരി കടന്നുപോയതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചന യോഗത്തിൽ പറഞ്ഞു. നമ്മുടെ നാടിന്റെ നല്ലൊരു ജനനായകനെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്നും അവർ പറഞ്ഞു. പ്രവാസികളുടെ വിഷയങ്ങളിൽ അഗാധമായ അറിവും അനുഭാവപൂർണമായ പരിഗണനയും നൽകിയതായി ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അനുശോചന കുറിപ്പിൽ പറഞ്ഞു.