കണ്ണൂർ- വിശന്നൊട്ടിയ വയറുമായി ഊരിൽ നിന്നെത്തി, കള്ളനെന്നു മുദ്ര കുത്തി ആൾകൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതം അഭ്രപാളികളിലേക്ക്. 'ഡെത്ത് ഓഫ് ഹങ്കർ ' (വിശപ്പിന്റെ മരണം) എന്ന പേരിൽ സജി ചൈത്രം സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിലാണ് മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം അനാവരണം ചെയ്യുന്നത്.
മധുവായി വേഷമിടുന്നത് പ്രശസ്ത ചിത്രകാരനും ശിൽപ്പിയും ആക്ടിവിസ്റ്റുമായ സുരേന്ദ്രൻ കൂക്കാനമാണ്. മധു കൊലക്കേസ് വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയപ്പോൾ ഇതിനെതിരെ അതിശക്തമായ ഒറ്റയാൾ സമരങ്ങൾ നടത്തിയയാൾ കൂടിയാണ് സുരേന്ദ്രൻ.
വിശന്നൊട്ടിയ വയറുമായി മല കയറി വന്ന മധുവിനെ കള്ളനെന്ന് പറഞ്ഞ് കൈകൾ കെട്ടിയിട്ട് സെൽഫിയെടുക്കുകയും ഒടുവിൽ തല്ലിക്കൊല്ലുകയും ചെയ്തത് സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായ സംഭവമാണ്. മധു എന്ന കഥാപാത്രത്തിന്റെ രൂപവും ഭാവവും നോട്ടവും ചലനവുമെല്ലാം ആരെയും വിസ്മയിപ്പിക്കുന്ന വിധത്തിൽ സുരേന്ദ്രൻ പകർന്നാടിയിരിക്കുന്നു.
മനുഷ്യ
മനസ്സിനെ വേദനിപ്പിച്ച സംഭവത്തിന്റെ യഥാർഥ ചിത്രം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സജി ചൈത്രം ഈ ചിത്രം ഒരുക്കിയത്. മധുവായി വേഷമിടാൻ അനുയോജ്യനായ ഒരാളെ കണ്ടെത്താൻ വളരെ വിഷമിച്ചെങ്കിലും ഒടുവിൽ സുരേന്ദ്രനിലെത്തുകയായിരുന്നു.
സംഭാഷണങ്ങളില്ലാതെ ഷോട്ടുകളിലൂടെയാണ് ചിത്രം സംവദിക്കുന്നത്. കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയും സംവിധായകൻ തന്നെ നിർവ്വഹിക്കുന്നു.
വൈദ്യുതി വകുപ്പ് റിട്ട.ജീവനക്കാരൻ കൂടിയായ കൃഷ്ണൻ കണ്ണപുരമാണ് സുരേന്ദ്രനെ മധുവാക്കി മാറ്റിയത്. സുചിത്ര, സാറാമ്മ, ഗോപകുമാർ, സജിത്ത്, ജോഷി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം അടുത്തമാസം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.