ദോഹ- വൈവിധ്യങ്ങളുടെ സഹവർത്തിത്വം ഉറപ്പു വരുത്തി നവോത്ഥാനത്തിന് നൈരന്തര്യമുണ്ടാവണമെന്നും പ്രത്യേക സമയത്ത് തുടങ്ങി അവസാനിക്കുന്ന ഒന്നല്ല നവോത്ഥാനമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പറഞ്ഞു. സമൂഹത്തിൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ വിമർശനങ്ങളേറ്റു വാങ്ങേണ്ടി വരികയും പിന്നീടവർ നവോത്ഥാന നായകരായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയുമാണ് ചെയ്യുന്നത്. കൾച്ചറൽ ഫോറത്തിനു കീഴിൽ ആരംഭിക്കുന്ന ടോക് സീരീസിന്റെ ഉദ്ഘാടനം നിർവഹിച്ച് കേരളീയ നവോത്ഥാനം ചരിത്രവും തുടർച്ചയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അപ്പർ ക്ലാസിൽ നടന്നതാണ് നവോത്ഥാനമായി നമ്മൾ പഠിക്കുന്നത്. എന്നാൽ ന്യൂനപക്ഷത്താൽ നയിക്കപ്പെടുന്ന അവകാശ പോരാട്ടങ്ങളാണ് കേരളത്തിൽ നവോത്ഥാനം സൃഷ്ടിച്ചതെന്ന് കാണാൻ സാധിക്കും. തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ അവർണ കീഴാള സമൂഹത്താൽ നയിക്കപ്പെട്ടതായിരുന്നു കേരളത്തിൽ നടന്ന ഭൂരിഭാഗം നവോത്ഥാനങ്ങളും എന്ന പ്രത്യേകതയുണ്ട്. മലബാറിൽ ടിപ്പുവിന്റെ പടയോട്ടത്തോടെ തന്നെ കുടിയാന്മാർക്ക് ഭൂമി ജന്മികളിൽ നിന്ന് പിടിച്ചു നൽകിയതായും അതിനാൽ തന്നെ അവർ മെച്ചപ്പെട്ട ജീവിതാവസ്ഥ കൈവരിച്ചതായും കാണാമെന്നും അദ്ദേഹം പറഞ്ഞു.