മുംബൈ- ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് മുംബൈയിലെ ശിവാജി പാർക്കിൽ ദസറ റാലി സംഘടിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശിവസേനയിലെ ഏകനാഥ് ഷിൻഡെ വിഭാഗത്തിന് വൻ തിരിച്ചടിയായാണ് ഇത് വിലയിരുത്തുന്നത്. ശിവസേനയിലെ വിഭാഗീയ തർക്കത്തിൽ കോടതിക്ക് മുന്നിലുള്ള ഹരജിയിൽ തീരുമാനമാകുന്നത് വരെ ദസറ റാലിക്ക് അനുമതി നൽകരുതെന്ന ഏക്‌നാഥ് ഷിൻഡെയുടെ വാദം കോടതി അംഗീകരിച്ചില്ല.
മുംബൈ പോലീസ് ഉന്നയിച്ച ക്രമസമാധാന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിനും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. താക്കറെ വിഭാഗം ബിഎംസി തീരുമാനത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. ബിഎംസി ഉത്തരവ് നിയമ പ്രക്രിയയുടെ വ്യക്തമായ ദുരുപയോഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹർജിയുടെ മറവിൽ, താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പാർട്ടിയിൽ അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുകയാണെന്ന് ഷിൻഡെ വിഭാഗത്തെ അനുകൂലിക്കുന്ന ദാദർ എംഎൽഎ സദാ സർവങ്കർ വാദിച്ചു. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന തീരുമാനത്തെ സ്വാഗതം ചെയ്തു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ശരിയാണെന്നും ഈ വർഷത്തെ റാലി ഗംഭീരമായിരിക്കുമെന്നും പാർട്ടി വക്താവ് മനീഷ കയാൻഡെ പറഞ്ഞു.