ന്യൂദൽഹി- ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി തീർത്തും വ്യക്തമാക്കിയതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് താൻ തീർച്ചയായും മത്സരിക്കുമെന്നും തനിക്ക് പകരം ആരെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്നത് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാഹുൽ ഗാന്ധിയുമായി അശോക് ഗെലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധി
കോൺഗ്രസ് പ്രസിഡന്റായി മടങ്ങിവരണമെന്ന എല്ലാവരുടെയും ആഗ്രഹം അംഗീകരിക്കാൻ ഞാൻ അദ്ദേഹത്തോട് പലതവണ അഭ്യർത്ഥിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത തലവനാകരുതെന്ന് താൻ തീരുമാനിച്ചതായി രാഹുൽ എന്നോട് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയെന്നും ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നെ പാർട്ടി നേതാവാക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. അവരുടെ ആഗ്രഹം ഞാൻ മാനിക്കുന്നു. എന്നാൽ ഗാന്ധി കുടുംബത്തിൽനിന്ന് പുറത്തുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം എന്നാണ് എന്റെ തീരുമാനമെന്ന് രാഹുൽ വ്യക്തമാക്കി.
20 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിൽനിന്ന് പുറത്തുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക. ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗെലോട്ടിനാണെന്ന് കരുതുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി പദവും വഹിക്കാനായിരുന്നു ഗെലോട്ട് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥയിൽ രാഹുൽ ഉറച്ചുനിന്നു.