മുംബൈ-കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവ് പ്രിയങ്ക റാവത്തി(29)നെ കൊലപ്പെടുത്തിയ കേസിലാണ് 24-കാരിയായ നികിത മത്കറിനെ പിടികൂടിയത്. കേസിൽ പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് റാവത്ത്(32)അടക്കം ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയും ദേവവ്രതും നാലു വർഷം മുമ്പാണ് വിവാഹിതരായത്. ഈ വർഷമാണ് നികിതയുമായി ദേവവ്രത് പ്രണയത്തിലായത്. ഇരുവരും രഹസ്യമായി വിവാഹവും ചെയ്തു. ഭർത്താവിനെ വിട്ടുതരണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്. സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപികയാണ് നികിത. രണ്ടു മാസത്തോളം ഇന്റർനെറ്റിൽ തെരഞ്ഞെതിന് ശേഷമാണ് ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ റെയിൽവേ സ്റ്റേഷന് സമീപം ക്വട്ടേഷൻ സംഘം കഴുത്തറുത്തു കൊല്ലുകയായിരുന്നു. മൃതദേഹം പിന്നീട് ഉപേക്ഷിച്ചു. മൂന്നു ലക്ഷം രൂപയാണ് ക്വട്ടേഷൻ നൽകിയത്. ഇതിൽ രണ്ടു ലക്ഷം നേരത്തെ തന്നെ നികിത സംഘത്തിന് കൈമാറിയിരുന്നു.
നികിത ജോലി ചെയ്തിരുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്‌ഗെ(45), ക്വട്ടേഷൻ സംഘങ്ങളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്(26). ദീപക് ദിൻകർ ചോഖണ്ഡെ(25), റാവത്ത് രാജു സോനോൺ(22)എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.