മൂന്ന് സംഭവങ്ങളില്‍ നെടുമ്പാശ്ശേരിയില്‍ 4.227 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കൊച്ചി- പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന 4.227 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തില്‍ ദുബായില്‍ നിന്നും രണ്ട് കുട്ടികള്‍ക്കൊപ്പം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്‌ന ഷാഹുല്‍ എന്നിവരെ 1205 ഗ്രാം സ്വര്‍ണവുമായാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. 

രണ്ടാമത്തെ സംഭവത്തില്‍ ക്വാലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരായ തീര്‍ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി, ഇവരുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരില്‍ നിന്നും 1238.840 ഗ്രാം സ്വര്‍ണ്ണം പിടികൂടി. മൂവരുടെയും അറസ്റ്റ്  കസ്റ്റംസ് രേഖപ്പെടുത്തി. 

മൂന്നാമത്തെ സംഭവത്തില്‍ മസ്‌ക്കത്തില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം ഭാരമുള്ള രണ്ട് പാക്കറ്റുകള്‍ എയര്‍ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു വരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Latest News