- സൗദിയെ പ്രതിനിധീകരിച്ച് കാബിനറ്റ് മന്ത്രി തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ അന്തിമോപചാരം അർപ്പിച്ചു
ലണ്ടൻ- ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് അറബ് നേതാക്കൾ ലണ്ടനിലെത്തി. പ്രത്യേക ക്ഷണിതാക്കളായ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികളും ഭരണകർത്താക്കളുമാണ് ഇന്നലെ വൈകുന്നേരം നടന്ന സംസ്‌കാര ചടങ്ങുകൾക്കായി ബ്രിട്ടനിലെത്തിയത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനധീകരിച്ച് സൗദി കാബിനറ്റ് മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. സൽമാൻ രാജാവിന്റേയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റേയും അനുശോചനം ചടങ്ങിൽ മന്ത്രി അറിയിച്ചു.
എലിസബത്ത് രാജ്ഞിക്ക് അന്ത്യോപചാരമർപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. ചാൾസ് മൂന്നാമൻ രാജാവുമായി അദ്ദേഹംകൂടിക്കാഴ്ച നടത്തി. രാജ്ഞിയുടെ നിര്യാണത്തിൽ യു.എ.ഇ ജനതയുടെയും സർക്കാരിന്റെയും അനുശോചനം അറിയിച്ചു. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശ്മിയും ശൈഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു. കുവൈത്ത് കിരീടാവകാശി മിഷൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ മുഅസ്സം, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ജോർദാൻ രാജാവ് അബ്ദുല്ല, തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവോസോഗ്‌ലു തുടങ്ങിയവരും ലണ്ടനിലെത്തിയിരുന്നു ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജ്ഞിയാണ് എലിസബത്ത് രണ്ട്. 70 വർഷം രാജ്യത്തെ നയിച്ച അവർ 96ാം വയസ്സിലാണ് വിടവാങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 2,000 വിശിഷ്ടാതിഥികളാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നത്.