ലിവ് ഇന്‍ പങ്കാളി 20 വയസ് കുറച്ചു പറഞ്ഞു,  യുവതിക്കെതിരേ ഗള്‍ഫ് പ്രവാസി കോടതിയില്‍

കണ്ണൂര്‍-പ്രായം കുറച്ച് പറഞ്ഞ് തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിയായ യുവതിക്കെതിരേ പ്രവാസി കോടതിയില്‍. ഇരുപത്  വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ദുബായില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിംഗ്  ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്‌പോര്‍ട്ട് കണ്ടപ്പോഴാണ് പങ്കാളിയ്ക്ക് 20 വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.  കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിംഗ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായും പോാലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രവാസിക്കെതിരെ യുവതിയും പരാതി നല്‍കിയിട്ടുണ്ട്.
 

Latest News