Sorry, you need to enable JavaScript to visit this website.

രണ്ടാം വിവാഹം കഴിച്ചത് മക്കളുടെ  താല്‍പര്യപ്രകാരം-യമുന 

കൊച്ചി- രണ്ടാം വിവാഹത്തിനായി മക്കള്‍ നല്‍കിയ പിന്തുണയെ കുറിച്ച് യമുന. 2020 ഡിസംബറിലാണ് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാലയ ദേവനെയാണ് യമുന വിവാഹം കഴിച്ചത്.  വിവാഹത്തിന്റെ വാര്‍ഷികം  യമുനയും ദേവനും മക്കള്‍ക്കൊപ്പമാണ് ആഘോഷിച്ചത്. ദേവേട്ടന്‍ തന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെയാണ് കടന്നുവന്നതെന്നും ജീവിതത്തിന് പുതിയൊരു അര്‍ത്ഥവും മാനവും അദ്ദേഹം തന്നെന്നും യമുന പറഞ്ഞു.'ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ പലരേയും പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അത് പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയത്. മക്കളുടെ സമ്മതപ്രകാരമായിരുന്നു വിവാഹത്തിന് സമ്മതം മൂളിയത്. ദേവനുമായുള്ള ആലോചന വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം എന്ന് മക്കള്‍ പറഞ്ഞിട്ടുണ്ട്. 
സംവിധായകനായ ഡോ.എസ്.പി.മഹേഷിനെയാണ് യമുന ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആമി, ആഷ്മി എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. വിവാഹശേഷം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് യമുന പറയുന്നു. ഏറെ കാലം കഴിയും മുന്‍പ് താന്‍ മഹേഷുമായി അകന്നു താമസിക്കാന്‍ തുടങ്ങിയെന്നാണ് ആ നാളുകളെ കുറിച്ച് യമുന ഓര്‍ക്കുന്നത്. 2019 ല്‍ യമുനയും മഹേഷും നിയമപരമായി പിരിഞ്ഞു. തങ്ങള്‍ രണ്ട് പേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നും മൂത്ത മകളും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും യമുന വ്യക്തമാക്കി. ഒന്നിച്ചു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ പിരിയുക തന്നെയാണ് നല്ലതെന്നായിരുന്നു മകളുടെ നിലപാട്. കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍ ഒരു സന്തോഷവും ഉണ്ടാകില്ല. അങ്ങനെയാണ് ഡിവോഴ്‌സിലേക്ക് എത്തിയതെന്നും യമുന വ്യക്തമാക്കി.പിന്നീട് യമുന രണ്ടാം വിവാഹം കഴിച്ചു. അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നു എന്ന് യമുന പറയുന്നു. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. വീട്ടുകാര്‍ വഴി ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. 
'ജ്വാലയായ്' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് യമുന. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'ചന്ദനമഴ' എന്ന സീരിയലിലും ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചു. സിനിമകളിലും യമുന സജീവമാണ്. 
അച്ഛന്‍ അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്യുന്ന സമയത്താണ് താരത്തിന്റെ ജനനം. അരുണാചല്‍ പ്രദേശില്‍ ജനിച്ചതുകൊണ്ട് അരുണ എന്നാണ് വീട്ടുകാര്‍ ആദ്യം പേരിട്ടത്. സുഹൃത്തിന്റെ സഹോദരന്‍ ഒരു ഓണം ആല്‍ബം സോങ് ഇറക്കിയപ്പോള്‍ അരുണ അതില്‍ അഭിനയിച്ചിരുന്നു. 19 വയസ്സായിരുന്നു അപ്പോള്‍. ഈ ആല്‍ബം കണ്ടാണ് കാവാലം നാരായണ പണിക്കര്‍ താന്‍ സംവിധാനം ചെയ്യുന്ന 'പുനര്‍ജനി' എന്ന ഷോര്‍ട്ട്ഫിലിമിലേക്ക് അരുണയെ വിളിക്കുന്നത്. പുനര്‍ജനിയുടെ ടൈറ്റില്‍ കാര്‍ഡില്‍ അരുണ എന്നതിനു പകരം യമുന എന്നാണ് കാണിച്ചത്. പേര് യമുന എന്നാണെന്ന് കാവാലം നാരായണ പണിക്കര്‍ തെറ്റിദ്ധരിച്ചതാണ് ഇതിനു കാരണം.  പിന്നീടങ്ങോട്ട് അരുണ യമുനയായി.

Latest News