കോഴിക്കോട്- 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്ത് ജിഎസ്ടി വകുപ്പ്. താരസംഘടനയ്ക്ക് മുമ്പ് ജിഎസ്ടി രജിസ്‌ട്രേഷനുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഘടന വിദേശ രാജ്യങ്ങളിൽ നടത്തിയ പരിപാടികൾക്കടക്കം നികുതി വെട്ടിപ്പ് നടത്തിയോയെന്നും സംശയമുണ്ട്.
എഎംഎംഎയിൽ താരങ്ങൾ അംഗത്വമെടുക്കുന്നതിന് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുൾപ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നും ജിഎസ്ടി വകുപ്പ് അന്വേഷിക്കുന്നുണ്ട്. താരങ്ങളുടെ മെഗാഷോകൾ സംഘടിപ്പിക്കുന്നത് ജിഎസ്ടി പരിധിയിലുൾപ്പെടും. എന്നാൽ, അമ്മ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
കോഴിക്കോട് സ്‌റ്റേറ്റ് ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. നികുതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ കോഴിക്കോടേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.
എന്നാൽ സംഘടന ട്രസ്റ്റ് ആണെന്നും പണം സ്വീകരിക്കുന്നത് സംഭാവനയായാണെന്നാണ് നേരത്തെ അധികൃതരെ അറിയിച്ചിരുന്നത്. നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയത്തിൽ ആറുമാസം മുമ്പ് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജിഎസ്ടി രജിസ്‌ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചെന്നും റിപ്പോർട്ടുണ്ട്.