ന്യൂദൽഹി- മുസ്‌ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്നും ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ഭർത്താവിനെതിരെ പോക്‌സോ കേസ് ചുമത്താൻ പാടില്ലെന്നും ദൽഹി ഹൈക്കോടതി ഉത്തരവ്. വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവാഹശേഷം പെൺകുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാൻ അധികാരമുണ്ടെന്നും ദൽഹി ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗ് പ്രഖ്യാപിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യം ബിഹാറിൽ വിവാഹിതരായ മുസ്്‌ലിം ദമ്പതിമാരുടെ ഹർജി പരിഗണിച്ചാണ് ദൽഹി ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം.
വിവാഹത്തിന് ശേഷം പെൺകുട്ടി ഗർഭിണിയായി. ഇതിന് പിന്നാലെയാണ് ഭർത്താവിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.