Sorry, you need to enable JavaScript to visit this website.

രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയ്ക്ക്  ക്ഷണിക്കുന്നത് ആദ്യമായാണ്- പൃഥ്വിരാജ്

തിരുവനന്തപുരം- ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടന്‍ പൃഥ്വിരാജ്. കിഴക്കേക്കോട്ട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനം അനന്തപുരി സെല്‍ഫി കോര്‍ണറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പരിപാടിയ്ക്ക് പോകുമ്പോള്‍ സ്ഥിരം പറയുന്നതാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്. എന്നാല്‍ എന്നെ സംബന്ധിച്ച് ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പോലീസ് ചെക്കിങ് നടക്കുന്നത്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു ചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം.
ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് ഞാന്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. 'കാപ്പ' എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു പൃഥ്വിരാജ് പറഞ്ഞു.
 

Latest News