ഗോധ്ര കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചു

ഗോധ്ര- ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. 2008-ൽ സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 11 പേരെയാണ് വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിന് പുറമെ, ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴു പേരെ കൊന്നത് അടക്കമുളള കേസുകളും ഇവരുടെ പേരിലുണ്ടായിരുന്നു. ജയിലിൽ 15 വർഷം പൂർത്തിയാക്കിയെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. പഞ്ച് മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായി രൂപീകരിച്ച സമിതിയാണ് എല്ലാവരെയും വിട്ടയക്കാൻ സർക്കാറിന് ശുപാർശ നൽകിയത്. അഞ്ചു മാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ 2002 മാർച്ചിൽ കലാപത്തിനിടെയാണ് ബലാത്സംഗം ചെയ്തത്. ആദ്യം കേസെടുക്കാൻ വിസമ്മതിച്ച ഗുജറാത്ത് പോലീസ് 2004-ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Tags

Latest News