Sorry, you need to enable JavaScript to visit this website.

ഓടയില്‍ വീണ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ആറു ദിവസത്തിനുശേഷം കണ്ടെത്തി

കപൂര്‍ത്തല-പഞ്ചാബില്‍ അഴുക്കുചാലില്‍ വീണ ഒന്നര വയസ്സുകാരന്റെ മൃതദേഹം ആറു ദിവസത്തിനുശേഷം കണ്ടെത്തി.
കപൂര്‍ത്തലയില്‍ താമസിക്കുന്ന കുടിയേറ്റക്കാരായ സുര്‍ജിത്തിന്റെയും മനീഷയുടെയും മകന്‍ അഭിലാഷ് ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിന് നാലുവയസ്സുള്ള സഹോദരിയോടൊപ്പം ഇടുങ്ങിയ സിമന്റ് തൂണിലൂടെ നടന്ന് പോകുമ്പോഴാണ് അഴുക്കുചാലില്‍ വീണത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച നാട്ടുകാരാണ് ഓടയില്‍ മൃതദേഹം കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പ്രാദേശിക സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് നവനീത് സിംഗ് ബെയിന്‍സ് പറഞ്ഞു.
കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ജില്ലാ റെഡ്ക്രോസ് സൊസൈറ്റി മരിച്ചവരുടെ കുടുംബത്തെ സഹായിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിശേഷ് സാരംഗല്‍ പറഞ്ഞു.
കുടുംബത്തിന് ധനസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News