Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.സി.സി.ഐ കണക്കു പറയണം

വിവരാവകാശ നിയമം ബാധകമാക്കണമെന്ന് നിയമ കമ്മീഷൻ

ന്യൂദൽഹി- ബി.സി.സി.ഐയെ ഭരണഘടനയുടെ പന്ത്രണ്ടാം അനുഛേദ പ്രകാരം സ്റ്റേറ്റ് ആയി പ്രഖ്യാപിക്കണമെന്നും എങ്കിലേ സുപ്രീം കോടതി പോലുള്ള നിയമ സംവിധാനങ്ങളോട് ഉത്തരം പറയാൻ അവർക്ക് ബാധ്യതയുണ്ടാവൂ എന്നും നിയമ കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ബി.സി.സി.ഐയെ സർക്കാരിന് കീഴിലുള്ള സമിതിയായി പ്രഖ്യാപിക്കണം. അതുപ്രകാരം ബോർഡും ബി.സി.സി.ഐ അംഗങ്ങളും വിവരാകാശ നിയമത്തിന്റെ പരിധിയിൽ വരണം. രാജ്യത്തെ ക്രിക്കറ്റിന്റെ കുത്തക വഹിക്കുന്ന സമിതിയെന്ന നിലയിലുള്ള ഉത്തരവാദിത്തം ബി.സി.സി.ഐ ഉൾക്കൊള്ളുന്നില്ല. അതിനാലാണ് പൊതുജനത്തിന്റെ സൂക്ഷ്മ പരിശോധനയിൽ നിന്ന് അവർ ഒഴിഞ്ഞുമാറുന്നത്. അതിനാലാണ് ഇരുമ്പു മറക്കപ്പുറത്തു നിൽക്കാനും കണക്ക് ബോധിപ്പിക്കാതിരിക്കാനും വ്യഗ്രത കാണിക്കുന്നത് -ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള നിയമ കമ്മീഷൻ ചൂണ്ടിക്കാട്ടി. 
ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവുമോയെന്ന് പരിശോധിക്കാൻ 2016 ജൂലൈയിൽ നിയമ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ബി.സി.സി.ഐ നടപടികളിൽ സുതാര്യത കൊണ്ടുവരാനുള്ള യത്‌നത്തിന്റെ ഭാഗമായായിരുന്നു ഇത്. ഇന്നലെയാണ് നിയമ കമ്മീഷൻ ശുപാർശ സമർപ്പിച്ചത്. 
ഇപ്പോൾ തന്നെ ചില സാഹചര്യങ്ങളിൽ ബി.സി.സി.ഐ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വിദേശ നയത്തിനനുസൃതമായേ അവർ പ്രവർത്തിക്കുന്നുള്ളൂ. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിധേയമാണ്. രാജ്യം വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയുമായി ബന്ധം വിഛേദിച്ചപ്പോൾ ആ രാജ്യത്തെ കളിക്കാരെ ബി.സി.സി.ഐ അംഗീകരിച്ചിരുന്നില്ല. ബി.സി.സി.ഐക്ക് കാലാകാലങ്ങളിൽ സർക്കാരുകൾ കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നൽകിയിട്ടുണ്ട്. 1997-2007 കാലയളവിൽ നൽകിയ നികുതി ഇളവ് 2168 കോടിയിലേറെ രൂപയാണ്. ബന്ധപ്പെട്ട വ്യക്തികളുടെ ഭരണഘടനാപരമായ പൗരാവകാശങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ് ബി.സി.സി.ഐ. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ബോർഡ് നിയമപരമായി ഉത്തരം പറയാൻ ബാധ്യസ്ഥമാവേണ്ടതുണ്ട്. കളിക്കാരുടെ ജഴ്‌സി ദേശീയ പതാകയുടെ നിറങ്ങളിലാണ്. ഹെൽമെറ്റുകളിൽ അശോകചക്ര പതിച്ചിട്ടുണ്ട്. ദേശീയ കായിക ഫെഡറേഷനല്ലെങ്കിലും അർജുന അവാർഡിനും മറ്റും കളിക്കാരെ ബി.സി.സി.ഐ നാമനിർദേശം ചെയ്യുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ടീമിനെയാണ് അവർ തെരഞ്ഞെടുക്കുന്നത്. അതിനാൽ മറ്റെല്ലാ കായിക ഫെഡറേഷനുകളെയും പോലെ ബി.സി.സി.ഐയും വിവാരാവകാശത്തിന്റെ പരിധിയിൽ വരണം. അതുകൊണ്ട് തന്നെ നിയമപരമായി സ്വകാര്യ സമിതിയാണെങ്കിലും അത് നിർവഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ കുത്തകയും സ്വഭാവവും പരിഗണിച്ച് ബി.സി.സി.ഐയെ പൊതു സമിതിയായി പ്രഖ്യാപിക്കണം -കമ്മീഷൻ നിർദേശിച്ചു. കമ്മീഷന്റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നില്ല. 
 

Tags

Latest News